എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഇ.പി ജയരാജൻ

ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ സ്ഥാനമൊഴിയാമെന്ന് അദ്ദേഹം അറിയിച്ചത്

Update: 2022-12-26 02:41 GMT
Advertising

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഇ.പി ജയരാജൻ. ആരോഗ്യപ്രശ്‌നമാണൊണ് വിശദീകരണം. വെള്ളിയാഴ്ചത്തെ സെക്രട്ടേറിയറ്റിൽ പങ്കെടുക്കില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. എന്നാല്‍ അന്ന് കോഴിക്കോട്ട് നടക്കുന്ന ഐ.എന്‍.എല്‍ പരിപാടിയിൽ ഇ.പി പങ്കെടുക്കും.

തന്നെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ചില നീക്കങ്ങൾ പാർട്ടിക്കുള്ളിൽ നടക്കുന്നുണ്ടെന്ന പരാതി നേരത്തെ തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. അതേ തുടർന്നാണ് ദീർഘ നാളത്തെ അവധിയെടുത്ത് അദ്ദേഹം പാർട്ടിയിൽ നിന്നും വിട്ടുനിന്നത്. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ സ്ഥാനമൊഴിയാമെന്ന് ഇ.പി അറിയിച്ചത്. നേതൃത്വത്തിന് മനസിലാകുന്ന രീതിയിലെല്ലാം തീരുമാനം അറിയിച്ചതായി അടുത്ത നേതാക്കളോട് ഇ.പി ജയരാജൻ സൂചിപ്പിച്ചു. പാർട്ടി പദവികളും ഒഴിയാൻ തയാറാണെന്നും അറിയിച്ചതായും സൂചനയുണ്ട്.

അതേസമയം, ഇ.പി ജയരാജനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ പാർട്ടി അന്വേഷണം നടത്തുമ്പോൾ സി.പി.എം ഭരിക്കുന്ന ആന്തൂർ നഗരസഭയേയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തേണ്ടി വരും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള നഗരസഭ അധ്യക്ഷയായിരുന്ന സമയത്താണ് റിസോർട്ടിന് അനുമതി നൽകിയത്. കുന്ന് നിരത്തുന്നതിൽ ശാസ്ത്ര സാഹിത്യ പരിഷത് അടക്കം പരാതി നൽകിയിട്ടും അനുമതി നൽകിയതും അന്വേഷണപരിധിയിൽ വന്നേക്കും.

കണ്ണൂർ ആയുർവേദ മെഡിക്കൽ കെയ്ര് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പി. ജയരാജൻ ആരോപണം ഉന്നയിച്ച വൈദേഗം ആയൂർവേദ റിസോർട്ട് നടത്തുന്നത്. കണ്ണൂർ ആയുർവേദ മെഡിക്കൽ കെയ്ര് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കുന്നത് 2014-ലാണ്. പദ്ധതിക്ക് അനുമതി തേടുന്നത് 2016 ൽ, ഇപിയുടെ മകൻ ജെയ്‌സൺ ഡയറക്ടർ ആയ കമ്പനിക്ക് പദ്ധതി തുടങ്ങാൻ അനുമതി നൽകിയത് സി.പി.എം ഭരിക്കുന്ന ആന്തൂർ നഗരസഭയാണ്. കുന്നിടിച്ച് നിരത്തുന്നതിൽ ശാസ്ത്ര സാഹിത്യ പരിഷത് അടക്കമുള്ളവർ പരാതി നൽകിയിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.


Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News