യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജൻ സ്കറിയക്ക് ലഖ്‍നൗ കോടതിയുടെ വാറന്‍റ്

മറുനാടൻ മലയാളിയുടെ യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്ത രണ്ട് വീഡിയോകൾക്ക് എതിരെയാണ് അപകീർത്തി കേസ് ഫയൽ ചെയ്തത്

Update: 2023-06-07 09:19 GMT
Editor : ലിസി. പി | By : Web Desk

ലഖ്‍നൗ: പ്രമുഖ വ്യവസായി എം.എ യൂസഫലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്‌ ഡോവൽ, മകൻ വിവേക് ഡോവൽ എന്നിവർക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച കേസിൽ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയക്ക് കോടതിയുടെ വാറന്റ്. ലഖ്‍നൗ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് വാറന്റ് അയച്ചത്.  20,000 രൂപയുടെ ജാമ്യ വാറന്റാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ കോടതി അയച്ച സമൻസ് കൈപ്പറ്റിയതിന് ശേഷം ഹാജരാകാതിരുന്നതിനെ തുടർന്നാണ് വാറന്റ് അയക്കാൻ കോടതി തീരുമാനിച്ചത്. തന്നെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന ഷാജൻ സ്കറിയയുടെ ആവശ്യം കോടതി നിരാകരിച്ചു. മുതിർന്ന അഭിഭാഷകൻ മുകുൾ ജോഷിയാണ് ലുലു ഗ്രൂപ്പ്‌ ഡയറക്ടർക്ക് വേണ്ടി ഹാജരായത്.

Advertising
Advertising

ലഖ്‍നൗവിലെ ലുലു മാൾ ഡയറക്ടർ രജിത് രാധാകൃഷ്ണൻ നായർ ഫയൽ ചെയ്ത അപകീർത്തി കേസിലാണ് കോടതി നടപടി. മറുനാടൻ മലയാളിയുടെ യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്ത രണ്ട് വീഡിയോകൾക്ക് എതിരെയാണ് അപകീർത്തി കേസ് ഫയൽ ചെയ്തത്. ഈ രണ്ട് വീഡിയോകളിലും യൂസഫലി, അജിത് ഡോവൽ, മകൻ വിവേക് ഡോവൽ എന്നിവർക്കെതിരെ ഷാജൻ സ്കറിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു എന്നാരോപിച്ചു എന്നാണ് കേസ്.  ഷാജൻ സ്കറിയ ചെയ്ത വീഡിയോവിലെ ആരോപണങ്ങൾ പ്രഥമ ദൃഷ്ട്യാ അപകീർത്തികരവും സത്യവുമായി ഒരു ബന്ധവുമില്ല എന്നും വ്യക്തമാക്കിയാണ് കോടതി പ്രതികൾക്ക് നേരിട്ട് ഹാജരാകുന്നതിനുള്ള സമൻസ് നേരത്തെ അയച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും അടുത്ത ബന്ധമുള്ള അജിത് ഡോവൽ തന്റെ സ്വന്തം മകൻ കള്ളപ്പണം വെളിപ്പിച്ചതുമായി ബന്ധപ്പെട്ട കേസായതിനാലാണ് ഇത് ചർച്ചാവിഷയം ആകാത്തത് എന്നാണ് ഷാജൻ സ്കറിയ വാർത്തയിലൂടെ പറഞ്ഞത്. പ്രധാനമന്ത്രിയുമായി അടുപ്പമുള്ള യൂസഫലി കള്ളപ്പണം ഇടപാട് നടത്തുമ്പോൾ ഒരു മാധ്യമങ്ങളും അതിനെ കുറിച്ച് വാർത്തയാക്കുന്നില്ലെന്നും ഷാജൻ ആരോപിച്ചിരുന്നു.

നോട്ട് അസാധുവാക്കലിന് ശേഷം അജിത് ഡോവലിന്റെ മകന്റെ കമ്പനിയായ GNY Asia Hedge ഫണ്ട് അക്കൗണ്ടിലേക്ക് 8300 കോടി രൂപ കള്ളപ്പണ ഇടപാടുകളിലൂടെ എത്തിയെന്നായിരുന്നു ഷാജൻ സ്‌കറിയ വീഡിയോവിൽ ആരോപിച്ചിരുന്നത്. യൂസഫലിയുമായി അടുപ്പമുള്ള ലുലു ഗ്രൂപ്പിന്റെ ഇന്റർനാഷണൽ ഡയറ്കടറായ മുഹമ്മദ് അൽത്താഫിന് ഈ ഇടപാടുമായി ബന്ധം ഉണ്ടെന്നും വീഡിയോയിൽ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം വ്യാജമാണെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഈ വീഡിയോ ലുലു ഗ്രൂപ്പിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും ആരോപിച്ചാണ് ലഖ്‍നൗ കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News