റേഷൻ വ്യാപാരികളെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ഭക്ഷ്യമന്ത്രി; സമരം അവസാനിപ്പിച്ചില്ലെങ്കിൽ നടപടിയെന്ന് മുന്നറിയിപ്പ്

മന്ത്രിയുടെ ഭീക്ഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് റേഷൻ കടയുടമകൾ

Update: 2025-01-27 07:26 GMT
Editor : സനു ഹദീബ | By : Web Desk

തിരുവനന്തപുരം: അനിശ്ചിത കാല സമരം തുടരുന്ന റേഷൻ വ്യാപാരികളെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ഭക്ഷ്യമന്ത്രി. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഓൺലൈനായി ചർച്ച നടത്താമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ചർച്ചയ്ക്കുശേഷവും കടകൾ തുറന്നില്ലെങ്കിൽ നടപടിയുണ്ടാകുമെന്നാണ് സർക്കാരിൻറെ മുന്നറിയിപ്പ്. നാളെ മുതൽ സഞ്ചരിക്കുന്ന അരി വണ്ടികൾ വ്യാപകമായി ഇറക്കാനും നിർദ്ദേശം നൽകി.

റേഷൻ വ്യാപാരികളുടെ സമരം അനിശ്ചിതകാല സമരത്തിലേക്ക് പോയാൽ റേഷൻ കടകൾ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി ജിആർ അനിൽ മീഡിയവണിനോട് നേരത്തെ പറഞ്ഞിരുന്നു. സമരത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ട്. സമരത്തെ രാഷ്ട്രീയമായി നേരിടാനും സർക്കാരിന് മടിയില്ല. ആയിരത്തോളം റേഷൻ കടകൾ ഇന്ന് തുറക്കും. വ്യാപാരികളിൽ ഒരു വിഭാഗം സമരത്തിൽ നിന്ന് പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

എന്നാൽ മന്ത്രിയുടെ ഭീക്ഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് റേഷൻ കടയുടമകൾ പ്രതികരിച്ചു. വേതനവർധനവ് ന്യായമായ ആവശ്യമാണ്. താത്കാലിക റേഷൻകടകളെ സർക്കാർ ഭീഷണിപ്പെടുത്തി തുറപ്പിക്കുകയാണെന്നും ഓൾ കേരള റേഷൻ ഡീലേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി കൺവീനർ ടി മുഹമ്മദലി മീഡിയവണിനോട് പറഞ്ഞു.

അതേസമയം, റേഷൻ വ്യാപാരികളുടെ സമരത്തിൽ സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തനം സ്തംഭിച്ചു. പതിനാലായിരത്തോളം വരുന്ന റേഷൻ കടകളിൽ ഇരുന്നൂറോളം കടകൾ മാത്രമാണ് തുറന്നു പ്രവർത്തിച്ചത്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News