വിശ്വനാഥന്‍റെ മരണം: പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റിയുടെ ലോങ് മാർച്ച്‌

വിശ്വനാഥന്റെ സഹോദരങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ അണിനിരന്ന മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കാളികളായത്

Update: 2023-03-09 03:26 GMT

കൽപ്പറ്റ: മോഷണക്കുറ്റം ആരോപിച്ചു ആൾക്കൂട്ടം വിചാരണ നടത്തുകയും വംശീയമായി അധിക്ഷേപിക്കുകയും പിന്നീട് മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത ആദിവാസി യുവാവ് വിശ്വനാഥന്റെ കേസ് ആട്ടിമറിക്കുന്നതിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ ലോങ് മാർച്ച്‌. ആൾക്കൂട്ട വംശീയതക്കും അന്വേഷണത്തെ അട്ടിമറിക്കുന്ന ഇടത് ഭരണകൂടത്തിനുമെതിരെ ശക്തമായ മുദ്രാവാക്യങ്ങളാണ് ലോങ് മാർച്ചിലുടനീളം ഉയർന്നത്.

വിശ്വനാഥന്‍റെ അമ്മ ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്‍റ് കെ.എം ഷെഫ്റിനു പതാക കൈമാറിയാണ് ലോങ് മാർച്ച് ആരംഭിച്ചത്. തുടർന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് ലോങ് മാർച്ച് കളക്ടറേറ്റിലേക്ക് എത്തിയത്. വിശ്വനാഥന്റെ സഹോദരങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ അണിനിരന്ന മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കാളികളായത്. കളക്ടറേറ്റ് പരിസരത്ത് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ നേരിയ സംഘർഷമുണ്ടായി.

Advertising
Advertising

തുടർന്ന് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കിയ ശേഷമാണ് പ്രതിഷേധ സംഗമം ആരംഭിച്ചത്. പ്രതിഷേധ സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരീപ്പുഴ ഉദ്ഘാടനം ചെയ്തു. പൊതുസ്ഥലത്ത് ആദിവാസിയെ കാണുന്ന പ്രബുദ്ധ മലയാളിക്ക് മുഷിഞ്ഞ വസ്ത്രവും ശരീരത്തിന്റെ രൂപവും നോക്കി ആദിവാസിയായ വിശ്വനാഥന്‍ മോഷ്ടാവാണെന്ന തീർപ്പിൽ എത്തിയത് തികഞ്ഞ വംശീയതയാണ്. ആൾക്കൂട്ടം നടത്തിയ ചോദ്യംചെയ്യലും ആക്രമിക്കലും എല്ലാം വംശീയ സ്വഭാവം നിറഞ്ഞതാണെന്നും സുരേന്ദ്രൻ കരീപ്പുഴ പറഞ്ഞു. അതിനാൽ തന്നെ വിശ്വനാഥന്‍റേത് വ്യവസ്ഥാപിത കൊലപാതകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വനാഥന്റെ കൊലപാതകത്തിൽ സമഗ്രാന്വേഷണം നടത്തി മുഴുവൻ കുറ്റവാളികളെയും ഉടൻ പുറത്തുകൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാർ പ്രഖ്യാപിച്ച അടിയന്തര നഷ്ടപരിഹാരം പോലും വിശ്വനാഥന്റെ കുടുംബത്തിന് ഇതുവരെ ലഭിച്ചില്ലെന്നത് ഗൗരവതരമാണെന്ന് അധ്യക്ഷത വഹിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ. എം ഷെഫ്റിൻ പറഞ്ഞു. ഇടതു സർക്കാറിന്റെ നേതൃത്വത്തിൽ വാളയാർ കേസും മധു കേസും പോലെ വിശ്വനാഥന്റെ കേസും അട്ടിമറിക്കാൻ തന്നെയാണ് ശ്രമിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംശയിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രതിഷേധ സംഗമത്തിൽ പ്രഖ്യാപിച്ചു.

സഹോദരന്‍റെ കേസില്‍ നീതിക്കു വേണ്ടി സംസാരിക്കുന്ന തന്നെ മാവോയിസ്റ്റെന്ന് മുദ്രകുത്താൻ കൽപറ്റ സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി വിശ്വനാഥന്റെ സഹോദരൻ വിനോദ് യോഗത്തിൽ പറഞ്ഞു. കുടുംബം പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് തടയാൻ സി.പി.എം പ്രവർത്തകർ ശ്രമിച്ചതായും സഹോദരൻ വെളിപ്പെടുത്തി. മകന്‍റേത് കൊലപാതകമാണെന്ന് വിശ്വനാഥന്‍റെ അമ്മ കണ്ണീരോടെ പറഞ്ഞു.

പ്രതിഷേധ സംഗമത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. പി.ജി ഹരി, മധു നീതി സമര സമിതി ചെയർമാൻ വി.എം മാർസൻ, കെ.ഡി.പി ജില്ലാ സെക്രട്ടറി രജിതൻ കെ.വി, വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ബിനു വയനാട്, ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ ശരീഫ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ്‌ നഈം ഗഫൂർ, ജില്ലാ പ്രസിഡന്റ്‌ ലത്തീഫ് പി.എച്ച് തുടങ്ങിയവർ സംസാരിച്ചു.

ലോങ് മാർച്ചിന് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആദിൽ അബ്ദുറഹീം, തശ്രീഫ് മമ്പാട്, വൈസ് പ്രസിഡന്‍റുമാരായ അമീൻ റിയാസ്, ലബീബ് കായക്കൊടി, ഷമീമ സക്കീർ, സെക്രട്ടറിമാരായ ഷഹീൻ ശിഹാബ്, സബീൽ ചെമ്പ്രശ്ശേരി, അൻവർ സലാഹുദ്ധീൻ, വസീം അലി, സംസ്ഥാന കമ്മിറ്റി അംഗം നുജെയിം പി.കെ, ജില്ലാ ജനറൽ സെക്രട്ടറിമാരായ മുഹമ്മദ്‌ മുഹ്സിൻ, ഷഫീക് തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News