ബ്രഹ്മപുരത്ത് മുഴുവൻ സമയവും സെക്യൂരിറ്റിയെ നിയോഗിക്കാൻ തീരുമാനം

ക്യാമറകൾ സ്ഥാപിക്കാനും പ്ലാന്റിലേക്ക് വരികയും പോവുകയും ചെയ്യുന്ന വാഹനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്താനും തീരുമാനമായിട്ടുണ്ട്

Update: 2023-03-28 16:27 GMT

ബ്രഹ്‌മപുരത്ത് നിരീക്ഷണത്തിന് മുഴുവന്‍ സമയവും സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കും. തീപിടിത്തത്തെ തുടര്‍ന്ന് രൂപീകരിച്ച എംപവേഡ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം.

ക്യാമറകൾ സ്ഥാപിക്കാനും പ്ലാന്റിലേക്ക് വരികയും പോവുകയും ചെയ്യുന്ന വാഹനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്ലാന്റിൽ വീണ്ടും തീപിടിത്തമുണ്ടായതോടെയാണ് നടപടി.

110 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ മാർച്ച് രണ്ടിന് വൈകിട്ട് മൂന്ന് നാൽപതഞ്ചോടെയാണ് ആദ്യമായി തീ ഉയരുന്നത്. 4.15 ഓടെ ഫയർഫോഴ്സിന് വിവരം ലഭിച്ചു. ആരോപണ വിധേയരായ സോണ്ട കമ്പനിയുടെ അസിസ്റ്റന്റ് മാനേജരാണ് ഫയർഫോഴ്‌സിനെ വിളിച്ചത്. ഈ വർഷം അത് മൂന്നാം തവണയാണ് തീപിടുത്തമുണ്ടായത്. കഴിഞ്ഞ രണ്ട് തവണയും തീ ഉയർന്നത് ഒറ്റപ്പെട്ട സ്ഥലത്ത്. അന്ന് ആറുമണിക്കൂർ കൊണ്ട് തീ അണയ്ക്കാനായി. ഇത്തവണ 12 ദിവസം എടുത്തതാണ് തീ അണച്ചത്. അതായത് തീപിടുത്തം ആരംഭിച്ച സ്ഥലത്ത് തീ ആളിപ്പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നു. പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള കാറ്റിന്റെ ദിശ,പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂന ഇതെല്ലാം തീ കത്തിപ്പടരാൻ കാരണമായി.

Advertising
Advertising

ബ്രഹ്മപുരത്തെ തീപിടിത്തത്തിന് ആക്കം കൂട്ടിയത് അനധികൃതമായി സൂക്ഷിച്ച ബയോമൈനിങ് മാലിന്യങ്ങളെന്ന് സൂചനയുണ്ടായിരുന്നു. ബയോമൈനിങ് നടത്താൻ സോണ്ട കന്പനിക്ക് നൽകിയത് 20 ഏക്കർ സ്ഥലമാണ്. വേസ് ടു എനർജി പ്ലാന്റിനായി നീക്കിവെച്ച 20 ഏക്കർ സ്ഥലം കൂടി പിന്നീട് സോണ്ടയ്ക്ക് നൽകി. ഭാവിയിൽ വേസ്റ്റ് ടു എനർജി പ്ലാന്റ് വരുമെന്ന പ്രതീക്ഷയിൽ സോണ്ട ബയോമൈനിങ് ചെയ്ത ആർഡിഎഫ് അഥവാ പുനരുപയോഗിക്കാൻ പറ്റാത്തതും എന്നാൽ ഇന്ധനമാക്കാൻ പറ്റുന്നതുമായ മാലിന്യം ബ്രഹ്മപുരത്ത് തന്നെ സൂക്ഷിച്ചു. ഇത് തീപിടിത്തത്തിന് ആക്കം കൂട്ടാൻ കാരണമായി എന്നാണ് വിലയിരുത്തൽ. എന്നാൽ സോണ്ടയുടെ വീഴ്ച കോർപറേഷൻ പരസ്യമായി അംഗീകരിക്കാൻ തയ്യാറായിട്ടില്ല.

2018ൽ മാലിന്യത്തിൽ നിന്ന് ഊർജം ഉണ്ടാക്കുമെന്ന പ്രഖ്യാപനം നടത്തിയത് അന്നത്തെ കൊച്ചി കോർപറേഷൻ യുഡിഎഫ് ഭരണസമിതിയാണ്. പദ്ധതിക്കായി മുഖ്യമന്ത്രി ശിലാസ്ഥാപനവും നടത്തി. 18 മാസം കൊണ്ട് വേസ്റ്റ് ടു എനർജി പ്ലാന്റ് യാഥാർഥ്യമാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ജി ജെ എന്ന കന്പനിക്കാണ് ഇതിനായി ഭൂമി കൈമാറാനിരുന്നത്. എന്നാൽ ഈ പദ്ധതിയിൽ നിന്ന് ജി ജെ കമ്പനി ഒഴിവാക്കപ്പെട്ടു. പകരം മറ്റൊരു കമ്പനിയെ കൊണ്ടുവരാൻ കോർപറേഷനോ സർക്കാരിനോ കഴിഞ്ഞില്ല. പിന്നീട് ബയോമൈനിങ് നടത്താൻ സോണ്ടയുമായി കരാറിലേർപ്പെടുകയാണുണ്ടായത്. എന്നാൽ ബയോമൈനിങ് കാര്യക്ഷമമായതുമില്ല.

ഇക്കാര്യം മലിനീകരണ നിയന്ത്രണ ബോർഡും ഹരിത ട്രൈബ്യൂണൽ സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയും കണ്ടെത്തിയിരുന്നു. തീപിടിത്തം ഉണ്ടായതിന് പിന്നാലെ ഹരിത ട്രൈബ്യൂണൽ 100 കോടി രൂപയാണ് കോർപറേഷന് പിഴയിട്ടത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ട്രൈബ്യൂണൽ ഉത്തരവെന്ന് ചൂണ്ടിക്കാട്ടി കോർപറേഷനും നിയമപരമായി മുന്നോട്ട് പോവുകയാണ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News