വിസ്മയയുടെ മരണം: ശക്തമായ തെളിവുകളുണ്ട്, പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഹര്‍ഷിത അട്ടല്ലൂരി

വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഐജി.

Update: 2021-06-23 08:18 GMT

കൊല്ലത്ത് വിസ്മയ എന്ന പെണ്‍‌കുട്ടിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ശക്തമായ തെളിവുകളുണ്ടെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി. എല്ലാ വിവരങ്ങളും എടുത്തുകഴിഞ്ഞു. ഇലക്ട്രോണിക് എവിഡൻസും എടുക്കും. വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഐജി.

കൊലപാതകമാണോ ആത്മഹത്യ ആണോ എന്ന് ഇപ്പോള്‍ പറയാനാവില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഡോക്ടറുടെ വിശദമായ മൊഴിയെടുക്കും. ഗൗരവമുള്ള കേസാണിത്. കൊലപാതകം ആണെങ്കില്‍ 302 ആണ്. സ്ത്രീധന പീഡന മരണമാണെങ്കില്‍ 304 ബി ആണ്. പ്രതിക്ക് എന്തായാലും കഠിനമായ ശിക്ഷ ലഭിക്കുമെന്നും ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.

Advertising
Advertising

എല്ലാ പിന്തുണയും തരാമെന്ന് ഹര്‍ഷിത മാഡം ഉറപ്പ് നല്‍കിയെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ പ്രതികരിച്ചു. മകളുടെ കാര്യങ്ങള്‍ എല്ലാം മാഡത്തോടും പറഞ്ഞു. മാഡം സ്ത്രീ എന്ന നിലയില്‍ എല്ലാം ക്ഷമയോടെ കേട്ടിരുന്നു. എല്ലാ സഹായവും തരാമെന്ന് പറഞ്ഞിട്ടുണ്ട്. അന്വേഷണത്തില്‍ പരിപൂര്‍ണ വിശ്വാസമുണ്ട്. പഴുതടച്ച അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വിസ്മയയുടെ അച്ഛന്‍ പറഞ്ഞു.

വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാർ വീട്ടിലെത്തി വിസ്മയെയും സഹോദരനെയും മർദിച്ച സംഭവം അന്വേഷിക്കണമെന്ന് നേരത്തെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കിരണ്‍ കുമാറിനെതിരായ പരാതിയിൽ നിന്നും പിന്നോട്ട് പോയത് സമ്മർദം കാരണമാണ്. ഇൻക്വസ്റ്റ് കോപ്പിയും പോസ്റ്റ്മോർട്ടം റിപ്പോർട്ടും നൽകണമെന്നും കുടുംബം ആവശ്യപ്പെട്ടു. 


Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News