മരങ്ങൾ മുറിച്ചത് ക്രമം പാലിച്ചാണോ? കലൂര്‍ സ്റ്റേഡിയത്തിന്റെ നവീകരണത്തിൽ സ്പോണ്‍സറുടെ പങ്കെന്താണ്? ; ജിസിഡിഎയോട് ചോദ്യങ്ങളുമായി ഹൈബി ഈഡന്‍ എംപി
അർജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സ്പോണ്‍സര്‍ കമ്പനിയുമായുള്ള കരാറിന്റെ പകര്‍പ്പടക്കം ലഭ്യമാക്കണമെന്നും ഹൈബി കത്തയച്ചു
കൊച്ചി: അർജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കലൂര്‍ സ്റ്റേഡിയത്തിന്റെ നവീകരണത്തിൽ ജിസിഡിഎയോട് ചോദ്യങ്ങളുമായി എറണാകുളം എംപി ഹൈബി ഈഡൻ. സ്പോണ്‍സര്‍ കമ്പനിയുമായുള്ള കരാറിന്റെ പകര്‍പ്പടക്കം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എട്ട് ചോദ്യങ്ങളുയര്‍ത്തിയാണ് ഹൈബിയുടെ കത്ത്. നേരത്തെ യുഡിഎഫിലെ പലരും ഇക്കാര്യത്തില്‍ സംശയം ഉയര്‍ത്തി രംഗത്ത് വന്നിരുന്നു.
മെസ്സിപ്പട നവംബറിലെത്തില്ലെന്ന് ഉറപ്പായെങ്കിലും സ്റ്റേഡിയത്തിന്‍റെയും പരിസരത്തിന്‍റെയും നവീകരണപ്രവൃത്തി തുടരുന്നുമുണ്ട്. ഈ നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സ്പോണ്‍സറുടെ പങ്കെന്താണ്? നവീകരണവും അര്‍ജന്‍റീനന്‍ ടീമിന്‍റെ ആതിഥേയത്വം സംബന്ധിച്ചും എന്ത് കരാറാണ് സ്പോണ്‍സറുമായുളളത്? മത്സരം ഇല്ലാത്ത സാഹചര്യത്തില്‍ സ്പോണ്‍സര്‍ക്ക് സ്റ്റേഡിയത്തില്‍ അവകാശം ഉണ്ടോ എന്നതടക്കമുളള ചോദ്യങ്ങള്‍ ഉന്നയിച്ചാണ് കത്ത് .സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍, കേര ഫുട്ബോ്‍ അസോസിയേഷന്‍ എന്നിവക്ക് ഇതില്‍ പങ്കുണ്ടെങ്കില്‍ അതും വ്യക്തമാക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു.
നവീകരണവുമായി ബന്ധപ്പെട്ട് സ്റ്റേഡിയം പരിസരത്തെ മരങ്ങള്‍ മുറിച്ച് മാറ്റിയതിലും ആരോപണം ഉയരുന്നുണ്ട്. നടപടിക്രമങ്ങള്‍ പാലിച്ചാണോ ഈ മരം മുറിയെന്ന് വ്യക്തമാക്കണമെന്നും ഹൈബി ജിസിഡിഎയോട് ആവശ്യപ്പെട്ടു.