ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി

ഇടുക്കി എറണാകുളം, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി

Update: 2022-08-07 15:59 GMT
Advertising

ഇടുക്കി: ഇടുക്കി എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കൂടാതെ ഇടുക്കിയിൽ ദേവികുളം, പീരുമേട് താലുക്കുകളിലേയും ഉടുമ്പുൻചോല താലൂക്കിലെ ബൈസൺ വാലി, ചിന്നക്കനാൽ ഗ്രാമപഞ്ചായത്തുകളിലെയും അങ്കണവാടികൾ, നേഴ്‌സറികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം സംസ്ഥാനത്ത് ഒറ്റപ്പെട്ട വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീവ്രന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. നിലവിൽ ഒരു ജില്ലകളിലും റെഡ് അലർട്ടോ ഓറഞ്ച് അലർട്ടോ പ്രഖ്യാപിച്ചിട്ടില്ല. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. നാളെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

മഴ ശക്തമായതോടെ സംസ്ഥാനത്തെ ഡാമുകളിലും ജല നിരപ്പുയർന്നു. പത്തനംതിട്ടയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കക്കി - ആനത്തോട് ഡാമിൽ റെഡ് അലർട്ടും പമ്പാ ഡാമിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടമലയാർ അണക്കെട്ട് ചൊവ്വാഴ്ച്ച തുറക്കും. ആദ്യം 50 ക്യുമെക്‌സ് ജലവും തുടർന്ന് 100 ക്യുമെക്‌സ് ജലവുമാണ് തുറന്നു വിടുക. ചൊവ്വാഴ്ച രാവിലെ 10ന് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. പാലക്കാട് ചുള്ളിയാർ ഡാമിലും ജലനിരപ്പ് ഉയരുകയാണ്.

വയനാട് ബാണാസുര സാഗർ ഡാം നാളെ തുറക്കും. നാളെ രാവിലെ 8 ന് അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ തുറക്കും. സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ വെളളമാണ് പുറത്തേക്ക് ഒഴുക്കുക. ആവശ്യമെങ്കിൽ ഘട്ടം ഘട്ടമായി കൂടുതൽ ഷട്ടറുകൾ തുറക്കും. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മഴ കനത്തതോടെ പത്തനംതിട്ടയിൽ അതീവ ജാഗ്രതാ നിർദേശം നല്കി. റെഡ് അലർട്ട് നൽകിയ കക്കി ആനത്തോട് ഡാം നാളെ തുറന്നേക്കും. മലയോര മേഖലകളിലും വന പ്രദേശങ്ങളിലും മഴ തുടരുന്നതാണ് ഡാമുകളിലെ ജല നിരപ്പ് ഉയരാൻ കാരണം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News