ഹോം നഴ്സുമാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം; ഇനിയും നടപ്പിലാക്കാതെ ആഭ്യന്തര വകുപ്പിന്റെ ശിപാർശ

ഹോം നഴ്സ് റിക്രൂട്ടിംഗ് ഏജൻസികൾക്ക് രജിസ്ട്രേഷൻ വേണമെന്ന നിർദ്ദേശവും കൃത്യമായി പാലിക്കപ്പെട്ടിട്ടില്ല

Update: 2025-02-24 02:59 GMT
Editor : സനു ഹദീബ | By : Web Desk

തിരുവനന്തപുരം: മുതിർന്നവരെയും കിടപ്പുരോഗികളെയും പരിചരിക്കുന്ന ഹോം നഴ്സുമാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന ആഭ്യന്തര വകുപ്പിന്റെ ശിപാർശ ഇനിയും നടപ്പായില്ല. ഹോം നഴ്സുമാർക്ക് സർട്ടിഫിക്കറ്റ് നൽകുന്നത് കുറ്റകൃത്യം തടയാൻ പ്രയോജനപ്പെടുമെന്ന് ജില്ലാ പൊലീസ് മേധാവിമാർ ചൂണ്ടിക്കാട്ടിയിരുന്നു. വകുപ്പുകൾ തമ്മിലുള്ള ആശയ കുഴപ്പമാണ് ശിപാർശയിൽ ഉത്തരവിന് കാലതാമസം നേരിടുന്നത്.

പാലക്കാട് സ്വദേശിയായ ചന്ദ്രൻചാമിയാണ് ഹോം നേഴ്സുമാരായി ജോലി ചെയ്യുന്നവരിൽ ക്രിമിനൽപശ്ചാത്തലം ഉള്ളവരും ഉണ്ടെന്ന പരാതി ആഭ്യന്തരവകുപ്പിന് നൽകിയത്. ഇതിൻറെ അടിസ്ഥാനത്തിൽ അഭ്യന്തര വകുപ്പ് നടപടിയും ആരംഭിച്ചു. പിന്നാലെ ഹോം നേഴ്സുമാരായി നിയമിക്കപ്പെടുന്നവർക്ക് അവരുടെ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ നൽകിയാൽ, കുറ്റകൃത്യങ്ങൾ തടയാൻ സാധിക്കും എന്ന് ജില്ലാ പോലീസ് മേധാവികൾ വ്യക്തമാക്കി. എന്നാൽ ആഭ്യന്തര വകുപ്പിൻ്റെ ശിപാർശ ഇനിയും നടപ്പിലായില്ല. ആഭ്യന്തരവകുപ്പ് ഫയൽ തദ്ദേശസ്വയംഭരണ വകുപ്പിനാണ് കൈമാറിയത്. എന്നാൽ തൊഴിൽ വകുപ്പിന് ആണ് ഇതിൻറെ ചുമതല എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് നിലപാടെടുത്തു. ഇതോടെ കാര്യങ്ങൾ അനിശ്ചിതത്വത്തിലായി.

ഫയൽ ഒരു വർഷത്തിലധികമായി തൊഴിൽ വകുപ്പിന്റെ കൈവശമാണ്. ഇനിയും ഇതിൽ കാര്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് സാധിച്ചിട്ടില്ല. ഇതോടൊപ്പം ഹോം നഴ്സ് റിക്രൂട്ടിംഗ് ഏജൻസികൾക്ക് രജിസ്ട്രേഷൻ വേണമെന്ന നിർദ്ദേശവും കൃത്യമായി പാലിക്കപ്പെട്ടിട്ടില്ല.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News