നരബലി: പ്രതികളെ 12 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പ്രോസിക്യൂഷൻ വാദങ്ങള്‍ കോടതി അംഗീകരിച്ചു

Update: 2022-10-13 09:20 GMT

കൊച്ചി: ഇലന്തൂർ നരബലി കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ച കോടതി മൂന്ന് പ്രതികളെയും പന്ത്രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. ഈ മാസം 24 വരെയാണ് കസ്റ്റഡി കാലാവധി. എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

ഷാഫി അന്വേഷണവുമായി സഹകരിക്കുന്ന വ്യക്തിയല്ല. അന്വേഷണവും തെളിവെടുപ്പും പൂർത്തിയാക്കണം. ഫോറൻസിക് പരിശോധന നടത്തണം. അതിന് പ്രതികളുടെ സാന്നിധ്യം അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു.

അതേസമയം കൊച്ചിയിൽ നിന്നും മറ്റും വിദ്യാർഥികളെ ഭഗവൽ സിങ്ങിൻറെ വീട്ടിലെത്തിച്ച് ഷാഫി ദുരുപയോഗം ചെയ്തിട്ടുണ്ട് എന്ന് പൊലീസിന് വിവരം ലഭിച്ചു. ഇവർ ആരൊക്കെ, ജീവനോടെ ഉണ്ടെന്ന് പൊലീസ് അന്വേഷിക്കും. ഷാഫി ഉപയോഗിച്ചിരുന്ന ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിന്റെ വിശദംശങ്ങളും പൊലീസ് കണ്ടെത്തി.2019 മുതൽ ഷാഫിയും - ഭഗവൽ സിങ്ങും നടത്തിയ 150ലേറെ ചാറ്റും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ഭഗവത് സിങിന് പുറമെ മാറ്റാരെങ്കിലുമായി ഷാഫി ചാറ്റ് ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

Advertising
Advertising

ഭഗവൽ സിങിനും ലൈലക്കും 13 ലക്ഷത്തിലേറെ രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു. ഇലന്തൂർ സഹകരണ ബാങ്ക് ശാഖയിൽ നിന്ന് 8 ലക്ഷം രൂപയുടെ വായ്പ എടുത്തിട്ടുണ്ട്. പലിശയിനത്തിൽ അമ്പതിനായിരം രൂപ അടച്ച് കഴിഞ്ഞ മാർച്ചിൽ വായ്പ പുതുക്കിയതിന്റെ രേഖകളും പൊലീസിന് ലഭിച്ചു. എ.ഡി.ജി.പി വിജയ് സാഖറെയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം കൊച്ചിയിൽ ചേർന്നു. ഡി സി പി എസ് ശശിധരൻ, മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ എ എസ് പി അനൂജ് പാലിവാൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. അന്വേഷണത്തിന്റെ അടുത്ത ഘട്ടം സംഘം ആലോചിച്ചിട്ടുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News