തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ 'ഇൻഡ്യ' സഖ്യം വന്നാൽ എൻഡിഎ ഭരണമുണ്ടാകില്ല
എൽഡിഎഫും യുഡിഎഫും മാറി മാറിയാണ് തൃപ്പൂണിത്തുറ ഭരിച്ചിരുന്നത്
കൊച്ചി: തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ 'ഇൻഡ്യ' സഖ്യം വന്നാൽ ഭരണത്തിൽ നിന്ന് എൻഡിഎ പുറത്താകും. 53ൽ 21 വാർഡുകൾ നേടിയാണ് തൃപ്പൂണിത്തുറയിലെ ഭരണം എന്‍ഡിഎ നേടിയത്.
കേവല ഭൂരിപക്ഷം ഇല്ലെങ്കിലും എല്‍ഡിഎഫിനെക്കാള്‍ ഒരു സീറ്റ് അധികം നേടിയാണ് എന്‍ഡിഎ ഭരണത്തിലേറാനൊരുങ്ങുന്നത്.
20 സീറ്റുകൾ നേടിയ എൽഡിഎഫാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് എത്തിയ യുഡിഎഫിന് 12 സീറ്റുകളെ നേടനായുള്ളൂ. 27 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. 'ഇൻഡ്യ' സഖ്യത്തിന്റെ ഭാഗമായ എൽഡിഎഫും യുഡിഎഫും ഒരുമിച്ചാൽ 32 സീറ്റുകളുമായി ഇൻഡ്യ സഖ്യത്തിന് തൃപ്പൂണിത്തുറ നഗരസഭയിലെ ഭരണം പിടിക്കാം.
എൽഡിഎഫിൽ നിന്നാണ് തൃപ്പൂണിത്തുറ ഭരണം അട്ടിമറി വിജയത്തിലൂടെ എൻഡിഎ പിടിച്ചെടുക്കുന്നത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് തൃപ്പൂണിത്തുറ നഗരസഭയില്‍ ബിജെപി ഒന്നാമത് എത്തുന്നത്. എൽഡിഎഫും യുഡിഎഫും മാറി മാറിയാണ് ഇവിടെ ഭരിച്ചുവന്നിരുന്നത്. എൽഡിഎഫും എൻഡിഎയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.
നിലവിൽ എൽഡിഎഫ് ആണ് നഗരസഭ ഭരിക്കുന്നത്. എ ക്ലാസ് നഗരസഭയായി കണക്കാക്കി ബിജെപി വലിയ പ്രചാരണമാണ് തൃപ്പൂണിത്തുറയിൽ നടത്തിയത്. അതിന്റെ ഫലം അവര്‍ നേടുകയും ചെയ്തു.