ജെസ്നയുടെ തിരോധാനം; വർഗീയ മുതലെടുപ്പിന് ശ്രമം, ലൗ ജിഹാദ് അടക്കമുള്ള ആരോപണങ്ങൾ തള്ളുന്നുവെന്ന് പിതാവ്

സി.ബി.ഐയെ കുറ്റപ്പെടുത്തുന്നില്ലെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും ജെയിംസ് പറഞ്ഞു.

Update: 2024-04-13 06:15 GMT
Advertising

പത്തനംതിട്ട: മകളുടെ തിരോധാനത്തിൽ വർഗീയ മുതലെടുപ്പിന് ശ്രമം നടന്നെന്ന് ജെസ്നയുടെ പിതാവ് ജെയിംസ്. ലൗ ജിഹാദ് അടക്കമുള്ള വർഗീയ ആരോപണങ്ങളെ തള്ളുന്നു. ജെസ്നയെ കാണാതായതിന്റെ ചുരുളുകൾ മുണ്ടക്കയം ഭാഗത്ത് തന്നെയുണ്ട്. സി.ബി.ഐയെ കുറ്റപ്പെടുത്തുന്നില്ലെന്നും നൽകിയതിനേക്കാൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും ജെയിംസ് പറഞ്ഞു. 

ജെസ്നയെ അപായപ്പെടുത്തിയതാണ്. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചു. കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും 19ന് കൂടുതൽ വിവരങ്ങൾ നൽകുമെന്നും ജെയിംസ് വ്യക്തമാക്കി. സി.ബി.ഐ കേസ് അവസാനിപ്പിക്കാൻ പോകുന്നു എന്ന സാഹചര്യത്തിൽ സമാന്തരമായി അന്വേഷണം നടത്തിയെന്നാണ് ജെസ്നയുടെ പിതാവ് പറയുന്നത്. 

ജെസ്‌ന ജീവിച്ചിരിപ്പില്ലെന്നാണ് പിതാവ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും സി.ബി.ഐ അന്വേഷിച്ചില്ല. സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണ്. സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം നൽകിയ ഹരജിയിൽ പറയുന്നു. രഹസ്യ സ്വഭാവത്തോടെ സി.ബി.​ഐ അന്വേഷിക്കാൻ തയ്യാറായാൽ വിവരം നൽകാമെന്നും വ്യക്തമാക്കിയിരുന്നു. 

ജെസ്‌ന രഹസ്യമായി വ്യാഴാഴ്ച പ്രാര്‍ത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തി. ജെസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. ഇതിനെ കുറിച്ച് സി.ബി.​ഐ അന്വേഷണം നടത്തിയില്ല. സി.ബി.ഐ ആകെ സംശയിച്ചത് ജെസ്‌നയുടെ സഹപാഠിയെ മാത്രമാണെന്നും പിതാവ് ഹരജിയിൽ പറയുന്നു. സി.ബി.ഐ ഉദ്യോഗസ്ഥനോട് 19ന് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടിരുന്നു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News