ഡി.വൈ.എഫ്.ഐ പ്രവർത്തകന്‍ ജിഷ്ണുവിനെ മര്‍ദിച്ച കേസ്; കൊലപാതക ശ്രമമെന്ന് എഫ്.ഐ.ആര്‍
ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചു എന്നും രാഷ്ടീയ വിരോധമാണ് ആക്രമണത്തിന് കാരണം എന്നും എഫ്.ഐ.ആറില്‍ പറയുന്നു
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി പാലോളിമുക്കിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന്‍ ജിഷ്ണുവിനെ മര്‍ദിച്ച കേസില്‍ ജിഷ്ണുവിനെതിരെ കൊലപാതക ശ്രമമെന്ന് എഫ്.ഐ.ആര്‍. ജിഷ്ണുവിനെ പ്രതികള്‍ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചു എന്ന് എഫ്.ഐ.ആറില്‍ പറയുന്നു. 29 പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചു എന്നും രാഷ്ടീയ വിരോധമാണ് ആക്രമണത്തിന് കാരണം എന്നും എഫ്.ഐ.ആറിലുണ്ട്.
ഡി.വൈ.എഫ്ഐ. തൃക്കുറ്റിശ്ശേരി യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജിനാണ് മർദനമേറ്റത്. ഫ്ലക്സ് കീറി എന്നാരോപിച്ചായിരുന്നു ആക്രമണം. അക്രമത്തിന് പിന്നിൽ ലീഗ്- എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് ജിഷ്ണു പറഞ്ഞു. എന്നാല്‍ ആക്രമണത്തിൽ പങ്കില്ലെന്നായിരുന്നു എസ്‍.ഡി.പി ഐ യുടെ പ്രതികരണം.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ജിഷ്ണുവിന് നേരെ ആക്രമണമുണ്ടായത്. ഫ്ലക്സ് ബോര്‍ഡ് ജിഷ്ണു കീറിയെന്നാരോപിച്ചായിരുന്നു മര്‍ദനം. സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് പിറന്നാള്‍ പാര്‍ട്ടി കഴിഞ്ഞ് വരികയായിരുന്ന തന്നെ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു എന്ന് ജിഷ്ണു മീഡിയ വണിനോട് പറഞ്ഞു .
അക്രമികളുടെ കയ്യിലുണ്ടായിരുന്ന വാള്‍ കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തിയ ശേഷം സി പി എം നേതാക്കളുടെ ആവശ്യപ്രകാരമാണ് ഫ്ലക്സ് ബോര്‍ഡുകള്‍ കീറിയതെന്ന് പറയുന്ന വീഡിയോ ചിത്രീകരിച്ചതായും ജിഷ്ണു പറഞ്ഞു. എസ്.ഡി.പി.ഐയുടെ ഫ്ലക്സ് കീറിയതിന് ജിഷ്ണുവിന്‍റെ പേരിലും പോലീസ് കേസെടുത്തു.