'ജീവനെതിരെയുള്ള നിലപാട് സ്വീകരിക്കാൻ പ്രേരണ നൽകും'; സുപ്രിംകോടതി ഗർഭഛിദ്ര വിധിക്കെതിരെ കെ.സി.ബി.സി

കുടുംബ ഭദ്രതയ്ക്കും സ്ത്രീ മഹത്വത്തിനും വേണ്ടി ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം രാജ്യത്തിനും നിയമസംവിധാനങ്ങൾക്കുണ്ടെന്നും കെ.സി.ബി.സി

Update: 2022-09-29 13:12 GMT
Advertising

കൊച്ചി: അവിവാഹിതരായ സ്ത്രീകൾ അടക്കം എല്ലാ സ്ത്രീകൾക്കും ഗർഭഛിദ്രം നടത്താനുള്ള അവകാശം ഉണ്ടെന്ന സുപ്രിംകോടതി വിധി ആശങ്കാജനകമാണെന്ന് കെ.സി.ബി.സി. വിധി ജീവനെതിരൈയുള്ള നിലപാട് സ്വീകരിക്കാൻ പലർക്കും പ്രേരണ നൽകുമെന്നും ജീവന് വില കൽപ്പിക്കാത്ത എല്ലാതരം പ്രവർത്തനങ്ങളും സാമൂഹ്യ ജീവിതത്തിന്റെ താളം തെറ്റിക്കുമെന്നും ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പുറത്തിറക്കിയ വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തി.

'ഓരോ ജീവനും ഉത്ഭവം മുതലേ മനുഷ്യ വ്യക്തിയാണ്, അതിനാൽ അതു സംരക്ഷിക്കപ്പെടേണ്ടതാണ്. സ്ത്രീകൾക്കെതിരേയുള്ള എല്ലാത്തരം കുറ്റകൃത്യങ്ങളും എതിർക്കപ്പെടേണ്ടതാണ്. സ്ത്രീകളെ ബഹുമാനിക്കുന്നതും അവരെ സംരക്ഷിക്കുന്നതുമായ സംസ്‌കാരം ഈ സമൂഹത്തിൽ ശക്തിപ്പെടേണ്ടതുണ്ട്. എന്റെ ശരീരം എന്റെ അവകാശം എന്ന വിധത്തിൽ ജീവനു വില കൽപ്പിക്കാത്ത എല്ലാതരം പ്രവർത്തനങ്ങളും സാമൂഹിക ജീവിതത്തിന്റെ താളം തെറ്റിക്കും' -കുറിപ്പിൽ ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ അവകാശം മാത്രമായി ഗർഭസ്ഥ ശിശുവിനെ പരിമിതപ്പെടുത്തുന്നത് മനുഷ്യമഹത്വം കുറച്ചു കാണിക്കുന്നതിനു തുല്യമാണെന്നും ഗർഭത്തിൽ ജീവൻ ഉത്ഭവിക്കുന്നത് സ്ത്രീകളുടെ മാത്രം പ്രവർത്തനം മൂലമല്ലെന്നും കെ.സി.ബി.സി അഭിപ്രായപ്പെട്ടുജ. കുടുംബ ഭദ്രതയ്ക്കും സ്ത്രീ മഹത്വത്തിനും വേണ്ടി ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം രാജ്യത്തിനും നിയമസംവിധാനങ്ങൾക്കുണ്ടെന്നും വ്യക്തമാക്കി.


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News