കോവിഡ് കുറയുന്നു; ഇന്ന് സ്ഥിരീകരിച്ചത് 13,834 പേര്‍ക്ക്, 13,767 പേര്‍ക്ക് രോഗമുക്തി

368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ ഡബ്ല്യു.ഐ.പി.ആര്‍ പത്തിന് മുകളില്‍

Update: 2021-10-01 15:08 GMT
Editor : Shaheer | By : Web Desk

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ ഇന്നു പ്രതീക്ഷയുടെ വാര്‍ത്ത. കഴിഞ്ഞ ദിവസത്തില്‍നിന്ന് രണ്ടായിരത്തിലേറെ കേസിന്‍റെ കുറവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് 15,914 ആയിരുന്നു. 13,767 പേര്‍ക്ക് ഇന്ന് രോഗമുക്തിയായിട്ടുമുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811, കണ്ണൂര്‍ 744, പാലക്കാട് 683, ഇടുക്കി 671, വയനാട് 339, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Advertising
Advertising

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,40,194 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,22,218 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനിലും 17,976 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1222 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,42,499 കോവിഡ് കേസുകളില്‍, 11.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 95 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,182 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 552 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 70 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,767 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 821, കൊല്ലം 92, പത്തനംതിട്ട 592, ആലപ്പുഴ 1452, കോട്ടയം 1318, ഇടുക്കി 389, എറണാകുളം 1500, തൃശൂര്‍ 2203, പാലക്കാട് 929, മലപ്പുറം 1228, കോഴിക്കോട് 1418, വയനാട് 577, കണ്ണൂര്‍ 983, കാസര്‍ഗോഡ് 265 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,42,499 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 45,26,429 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് റിപ്പോര്‍ട്ട്

* വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 92.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,47,20,892), 41.2 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (1,10,11,744) നല്‍കി.

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,00,929)

* 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 59 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.

* ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 13,834 പുതിയ രോഗികളില്‍ 11,606 പേര്‍ വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 4199 പേര്‍ ഒരു ഡോസ് വാക്സിനും 3771 പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 3636 പേര്‍ക്ക് വാക്സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

* സെപ്റ്റംബര്‍ 24 മുതല്‍ 30 വരെയുള്ള കാലയളവില്‍, ശരാശരി 1,62,109 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 31,480 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 24 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം അഞ്ച്, ഏഴ്, 15, അഞ്ച്, ഏഴ് ശതമാനം കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

* ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കോവിഡ് വാക്സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News