ഒടുവിൽ ഒപ്പ്; പരിഗണനയിൽ ഉണ്ടായിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവർണർ

ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ തീരുമാനം വൈകിയതിൽ സിപിഎം ഗവർണർക്ക് എതിരെ സമരം നടത്തിയിരുന്നു

Update: 2024-04-27 12:29 GMT
Advertising

തിരുവനന്തപുരം: നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ കൂടി ഒപ്പിട്ട് ഗവർണർ. ഭൂപതിവ് നിയമ ഭേദഗതി ബിൽ,നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ ,ക്ഷീരസഹകരണ ബിൽ അടക്കം പരിഗണനയിൽ ഉണ്ടായിരുന്ന ബില്ലുകളിലാണ് ഗവർണർ ഒപ്പിട്ടത്. ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ തീരുമാനം വൈകിയതിൽ സിപിഎം ഗവർണർക്ക് എതിരെ സമരം നടത്തിയിരുന്നു.

ഇനി ബില്ലുകൾ ഒന്നും തന്നെ ഒപ്പിടാൻ ഗവർണറുടെ പക്കൽ ഇല്ലെന്നാണ് വിവരം. ഗവർണർ-സർക്കാർ തർക്കം നടക്കുന്നതിനിടയിൽ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി തന്നെ കയ്യിലുള്ള ബില്ലുകളെല്ലാം ഗവർണർ രാഷ്ട്രപതിയ്ക്കയച്ചിരുന്നു. ഇതിന് ശേഷമാണ് സഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ ഗവർണർ ഇപ്പോൾ ഒപ്പിട്ടിരിക്കുന്നത്. ഭൂപതിവ് നിയമഭേദഗതി ബിൽ, നെൽവയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ എന്നീ ബില്ലുകളിലാണ് ഇപ്പോൾ ഗവർണർ ഒപ്പ് വച്ചിരിക്കുന്നത്.

Full View

ഇതിൽ ഭൂപതിവ് നിയമ ഭേദഗതി ബിൽ ഇടുക്കി ജില്ലയിലെ പട്ടയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അവതരിപ്പിച്ചതാണ്. ബില്ലിന്റെ നിയമനടപടിയെ കുറിച്ച് സർക്കാർ ആലോചിച്ചു വരുന്നതിനിടയിലാണ് ഗവർണർ ഇപ്പോൾ ഇതിൽ ഒപ്പു വച്ചിരിക്കുന്നത്.

അതേസമയം ബില്ലുകളിൽ കുറച്ച് ദിവസം മുമ്പ് ഒപ്പു വച്ചതാണെന്നും മാധ്യമങ്ങൾ ഇപ്പോഴാണ് അറിഞ്ഞതെന്നും ഗവർണർ പ്രതികരിച്ചു. സംസ്ഥാനം കോടതിയെ സമീപിച്ചത് ഇതുമായി ബന്ധപ്പെട്ടല്ലെന്നും ബില്ലുകൾ സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ സമയം എടുത്തുവെന്നും അദ്ദേഹം പറയുന്നു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News