മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെഎം റോയി അന്തരിച്ചു

രണ്ടു തവണ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു റോയി. പ്രഭാഷകന്‍, കോളമിസ്റ്റ്, അധ്യാപകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു

Update: 2021-09-18 10:56 GMT
Editor : Shaheer | By : Web Desk
Advertising

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെഎം റോയി അന്തരിച്ചു. 83 വയസായിരുന്നു. കൊച്ചിയിലെ വസതിയില്‍ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുര്‍ന്ന് ഏറെനാളായി വിശ്രമത്തിലായിരുന്നു.

രണ്ടു തവണ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു റോയി. ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു. പ്രഭാഷകന്‍, കോളമിസ്റ്റ്, നോവലിസ്റ്റ്, അധ്യാപകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

എറണാകുളം മഹാരാജാസ് കോളേജില്‍ എം.എ വിദ്യാര്‍ഥിയായിരിക്കെ 1961ല്‍ കേരളപ്രകാശം എന്ന പത്രത്തില്‍ സഹപത്രാധിപരായാണ് മാധ്യമ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് ദേശബന്ധു, കേരളഭൂഷണം, എക്കണോമിക് ടൈംസ്, ദ ഹിന്ദു തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. യു.എന്‍.ഐ വാര്‍ത്താ ഏജന്‍സിയിലും ജോലി ചെയ്തിട്ടുണ്ട്. മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്റര്‍ പദവിയിലിരിക്കെ സജീവ പത്രപ്രവര്‍ത്തന രംഗത്തുനിന്ന് വിരമിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി മംഗളം വാരികയില്‍ ഇരുളും വെളിച്ചവും എന്ന പംക്തി എഴുതിവന്നിരുന്നു.

സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം, ശിവറാം അവാര്‍ഡ്, ഓള്‍ ഇന്ത്യ കാത്തലിക് യൂനിയന്‍ ലൈഫ്ടൈം അവാര്‍ഡ്, പ്രഥമ സി.പി ശ്രീധരമേനോന്‍ സ്മാരക മാധ്യമ പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ് തുടങ്ങി നിരവധി മാധ്യമ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ബാബരി മസ്ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട് അദ്ദേഹം എഴുതിയ മുഖപ്രസംഗത്തിന് ഏറ്റവും മികച്ച മുഖപ്രസംഗത്തിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. ഇരുളും വെളിച്ചവും, കാലത്തിനു മുമ്പേ നടന്ന മാഞ്ഞൂരാന്‍ എന്നിവയാണ് പ്രധാന കൃതികള്‍.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News