മുണ്ടക്കൈ പുനരധിവാസം; 'പകുതി വാഗ്ദാനം പാലിച്ച ലീഗിന് പകുതി നന്ദി, കോൺഗ്രസിൻ്റെ കാര്യം പറയാതിരിക്കലാണ് ഭേദം'; പരിഹാസവുമായി കെ.ടി ജലീൽ

ഇന്നത്തെ ചടങ്ങിലേക്ക് എന്നെ ക്ഷണിച്ച് കൊണ്ട് ഒരുപാട് ലീഗ് പ്രവർത്തകർ വിളിക്കുകയും സന്ദേശമയക്കുകയും ചെയ്യുന്നുണ്ട്

Update: 2026-02-28 09:24 GMT

കോഴിക്കോട്: മുണ്ടക്കൈ ദുരിതബാധിതര്‍ക്കായി മുസ്‍ലിംലീഗ് നിര്‍മിച്ച നൽകുന്ന ഭവനങ്ങളുടെ ആദ്യഘട്ട താക്കോൽദാനം ഇന്ന് നടക്കും. 51 വീടുകളുടെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇതിനിടയിൽ ലീഗിന് പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ.ടി ജലീൽ. പകുതി വാഗ്ദാനം പാലിച്ച ലീഗിന് പകുതി നന്ദിയെന്നും വയനാട്ടിലെ ദുരിത ബാധിതർക്ക് മുസ്‍ലിംലീഗ് വെച്ച് നൽകുമെന്ന പ്രഖ്യാപിച്ച 105 വീടുകളിൽ 51 വീടുകൾ ഇന്ന് സമർപ്പിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പകുതി വാഗ്ദാനം പാലിച്ച ലീഗിന് പകുതി നന്ദി. വയനാട്ടിലെ ദുരിത ബാധിതർക്ക് മുസ്‍ലിംലീഗ് വെച്ച് നൽകുമെന്ന പ്രഖ്യാപിച്ച 105 വീടുകളിൽ 51 വീടുകൾ ഇന്ന് സമർപ്പിക്കുകയാണ്. പറഞ്ഞതിൻ്റെ ബാക്കി പണിയാൻ രണ്ടാമത്തെ ഫണ്ട് പിരിവ് തുടങ്ങിയിട്ടേയുള്ളൂ. അതായി വരുമ്പോഴേക്ക് മാസങ്ങൾ എടുക്കും. പകുതി വാഗ്ദാനം നിറവേറ്റിയ ലീഗിന് പകുതി നന്ദി. ബാക്കി ശേഷിക്കുന്ന 54 വീടുകൾ നിർമിച്ചു നൽകുന്ന മുറക്ക് നൽകുന്നതാണ്.

Advertising
Advertising

ഇന്നത്തെ ചടങ്ങിലേക്ക് എന്നെ ക്ഷണിച്ച് കൊണ്ട് ഒരുപാട് ലീഗ് പ്രവർത്തകർ വിളിക്കുകയും സന്ദേശമയക്കുകയും ചെയ്യുന്നുണ്ട്. വയനാട് പുനരധിവാസത്തിന് ലീഗ് പിരിച്ച 40 കോടിയിലധികം രൂപ മാസങ്ങൾ കഴിഞ്ഞിട്ടും ചെലവഴിക്കാതെ വന്നപ്പോൾ ഞാനതിനെ ചോദ്യം ചെയ്തതാകാം ''ക്ഷണ"ത്തിൻ്റെ കാരണം.

സ്ഥലം വാങ്ങുന്നതിന് മുമ്പ് എൻ്റെ ഇടപെടൽ നടന്നിരുന്നെങ്കിൽ സെൻ്റിന് 50,000/= രൂപക്ക് കിട്ടുന്ന തോട്ടഭൂമി ഒന്നേകാൽ ലക്ഷത്തിന് സ്വന്തക്കാരിൽ നിന്ന് വാങ്ങാൻ ഇടനിലക്കാർക്ക് ധൈര്യം വരുമായിരുന്നില്ല. ചെറിയ ഒരശ്രദ്ധ പറ്റി! ലീഗുപ്രവർത്തകർ ക്ഷമിക്കണം. അതു കൊണ്ട് നഷ്ടമായത് സ്ഥലമെടുപ്പിലെ ബ്രോക്കർമാരായ ലീഗ് നേതാക്കൾ കമ്മീഷൻ അടിച്ചെടുത്ത എട്ടേകാൽ കോടി രൂപയാണ്.

വലിയ വില കൊടുത്ത് വാങ്ങിയ തോട്ടഭൂമിയിൽ വീടു നിർമാണത്തിനായി തരം മാറ്റാൻ സർക്കാർ സഹായിച്ചുവെന്ന് കുഞ്ഞാലിക്കുട്ടി സാഹിബ് തന്നെ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയത് നന്നായി. പുനരധിവാസപ്പേരിൽ ഇരട്ടിയിലധികം വിലക്ക് ഭൂമി വാങ്ങിയത് മാലോകർ അറിയാതെ രക്ഷപ്പെട്ടല്ലോ? ആ എട്ടേകാൽ കോടി സ്വന്തമായതിന് ലീഗ് നേതാക്കൾ എക്കാലവും പിണറായി സർക്കാരിനോട് നന്ദി പറയണം.

സർക്കാർ ടൗൺഷിപ്പ് ലീഗിൻ്റെ കൂടി സാമ്പത്തിക സഹായത്തിലാണ് ഉയരുന്നതെന്ന് പി.കെ ബഷീറിൻ്റെ ദുർബോധനം കേട്ട് കുഞ്ഞാലിക്കുട്ടി സാഹിബ് അതേ പത്രസമ്മേളനത്തിൽ കൂട്ടിച്ചേർത്തത് കൊണ്ട് ആ പങ്ക് നാട്ടുകാർ അറിയുന്നത് നല്ലതാണ്. ലീഗിൻ്റെ 15 MLA മാർ 50,000/= രൂപ വെച്ച് ഏഴര ലക്ഷം രൂപയാണ് ടൗൺഷിപ്പിലേക്ക് നൽകിയത്. ഒരു വീടിന് ചെലവാകുന്നതിൻ്റെ മൂന്നിലൊന്ന് വില. ലീഗിൻ്റെ സർവീസ് സംഘടനകളോ നേതാക്കളോ ഒന്നും ഒരു രൂപ പോലും നൽകിയതായി പണം നൽകിയവരുടെ ലിസ്റ്റ് നോക്കിയപ്പോൾ കണ്ടില്ല.

മുഖ്യമന്ത്രിയുടെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് പണം നൽകരുതെന്ന് ലീഗ് നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും ആഹ്വാനം ചെയ്തിരുന്നു. കൂറ തടഞ്ഞ് കപ്പൽ നിന്ന ചരിത്രമില്ലല്ലോ? പ്രത്യേകിച്ച് പിണറായി കപ്പിത്താനായ കപ്പൽ! ഗുജറാത്ത്-സുനാമി-കത്വ ഫണ്ടുകളുടെ ഗതി വയനാട് ഫണ്ടിന് ഉണ്ടാകാതെ പോയത് എൻ്റെ 'തിരുനോട്ടം' കൊണ്ടാണെന്ന് വിശ്വസിക്കുന്ന നിരവധി ലീഗ് പ്രവർത്തകരുണ്ട്. അതിൽ സത്യമുണ്ട് താനും. വടിയെടുത്ത് കൂടെക്കൂടാതെ ഫണ്ട് വിനിയോഗം ലീഗ് യഥാവിധി നടത്തില്ല. പിരിവിൽ കാണിക്കുന്ന ആവേശം സത്യസന്ധമായി ചെലവാക്കുന്നതിൽ അവർ കാണിക്കാറില്ല.

കോൺഗ്രസിൻ്റെ കാര്യം പറയാതിരിക്കലാണ് ഭേദം. എത്ര രൂപയാണ് കോൺഗ്രസും യൂത്ത്കോൺഗ്രസും പിരിച്ചത് എന്ന് പോലും വെളിപ്പെടുത്താൻ നേതാക്കൾ തയ്യാറായിട്ടില്ല. അവരുടെ കല്ലിടൽ നാടകവും ഇന്നലെ അരങ്ങേറി. ഏതായും അവരിട്ട കല്ലിന് പതിറ്റാണ്ടുകൾ കഴിഞ്ഞാലും ഒരു കേടുപാടും പറ്റില്ല. ഗ്രൂപ്പു വഴക്കുമൂത്ത് ആരും കല്ല് എടുത്തു കൊണ്ടു പോയില്ലെങ്കിൽ അതവിടെ സുരക്ഷിതമായി അന്ത്യവിശ്രമം കൊള്ളും. വയനാട്‌ ദുരിതാശ്വാസത്തിന് പിരിച്ച പണം സ്വന്തം കാര്യത്തിനും തെരഞ്ഞെടുപ്പ് ചെലവിലേക്കും ഉപയോഗിച്ചാൽ ഒരിറ്റു വെള്ളം കിട്ടാതെ പരലോകം പൂകേണ്ടി വരും. അതോർത്താൽ കോൺഗ്രസുകാർക്ക് നല്ലത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News