'മന്ത്രിസഭാ തീരുമാനത്തിന് വ്യക്തിപരമായി മന്ത്രിമാർ ഉത്തരവാദികളാകുമോ?'; ചോദ്യവുമായി ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചപ്പോഴായിരുന്നു ലോകായുക്തയുടെ ചോദ്യം.

Update: 2022-02-25 12:17 GMT
Advertising

മന്ത്രിസഭ എടുത്ത തീരുമാനത്തിന് വ്യക്തിപരമായി മന്ത്രിമാര്‍ ഉത്തരവാദികളാകുമോയെന്ന് ലോകായുക്ത. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചപ്പോഴാണ് ലോകായുക്തയുടെ ചോദ്യം. വ്യക്തികള്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ പരിശോധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുള്ളുവെന്നും, കൂട്ടായ തീരുമാനം പരിശോധിക്കാന്‍ അധികാരമില്ലെന്നും ഉപലോകായുക്ത പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തുവെന്ന പരാതി പരിഗണിക്കുന്നതിനിടയിലാണ് ചില ചോദ്യങ്ങള്‍ ലോകായുക്തയും ഉപലോകായുക്തയും ഉയര്‍ത്തിയത്. മന്ത്രിസഭ എടുത്ത തീരുമാനത്തിന് വ്യക്തിപരമായി മന്ത്രിമാര്‍ ഉത്തരവാദികളാകുമോയെന്ന് ലോകായുക്ത സിറിയക് ജോസഫ് ചോദിച്ചു. ലോകായുക്ത ചട്ടപ്രകാരം ഈ കേസ് പരിഗണിക്കുന്നതിന് പരിമിതിയുണ്ടെന്ന് ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദ് പറഞ്ഞു.

വ്യക്തികള്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ പരിശോധിക്കാന്‍ അധികാരമുള്ളു, കൂട്ടായ തീരുമാനം പരിശോധിക്കാന്‍ അധികാരമില്ലെന്നും ഉപലോകായുക്ത വ്യക്തമാക്കി. ഈ കാരണം കൊണ്ട് ഹരജി തള്ളിക്കളയാനാകുമെന്നും ഉപലോകായുക്ത പരാമര്‍ശിച്ചു. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന പരാതിയാണെങ്കില്‍ ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ നല്‍കണമെന്ന് ഹാറൂണല്‍ റഷീദ് പറഞ്ഞു. മൂന്ന് ലക്ഷം വരെ സഹായം നല്‍കാന്‍ അധികാരമുണ്ടെങ്കിലും മുഖ്യമന്ത്രി സ്വന്തമായി തീരുമാനമെടുത്തില്ലെന്ന് മന്ത്രിസഭയാണ് തീരുമാനമെടുത്തതെന്ന് ഉപലോകായുക്ത പറഞ്ഞു. കോടിയേരിക്ക് പൊലീസ് സുരക്ഷ നല്‍കിയതില്‍ തെറ്റില്ലെന്ന് ലോകായുക്ത സിറിയക് ജോസഫ് അഭിപ്രായപ്പെട്ടു. ഭീഷണിയുള്ളവര്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ തെറ്റില്ലന്നാണ് ലോകായുക്ത കോടതിയില്‍ പറഞ്ഞത്. കേസ് പരിഗണിക്കുന്നത് മാര്‍ച്ച് മൂന്നിലേക്ക് മാറ്റി

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News