മലബാർ സീറ്റ് പ്രതിസന്ധി: സമരങ്ങൾക്കുമുന്നിൽ സർക്കാർ മുട്ടുമടക്കി; പോരാട്ടം തുടരുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

മലബാർ വിദ്യാഭ്യാസ പ്രതിസന്ധി യഥാർഥമാണെന്ന് സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ

Update: 2023-07-26 08:26 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് അടക്കമുള്ള വിദ്യാർഥി പ്രസ്ഥാനങ്ങൾ വർഷങ്ങളായി തുടരുന്ന സമര പോരാട്ടങ്ങൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കിയിരിക്കുന്നുവെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഉന്നയിച്ചിരുന്ന മലബാർ വിദ്യാഭ്യാസ പ്രതിസന്ധി യഥാർഥമാണെന്ന് സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുകയാണ്. ഇടതുപക്ഷവും സി.പി.എമ്മും എസ്.എഫ്.ഐയും കെ.ടി ജലീൽ അടക്കമുള്ള നേതാക്കളും അണികളും കാലങ്ങളായി നടത്തിയ നുണ പ്രചരണങ്ങളെ തിരുത്തുന്നതാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നടത്തിയ വാർത്താസമ്മേളനത്തിലെ വസ്തുതകളെന്ന് ഷെറിന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Advertising
Advertising

അതേസമയം, മലബാറിലേക്കായി അനുവദിച്ച 97 ബാച്ചുകൾ താൽക്കാലികം മാത്രമാണ്. 'താൽക്കാലിക' ബാച്ചുകൾ എന്നത് മലബാറിൽ മാത്രം കാണുന്ന പ്രതിഭാസമാണ്. സ്ഥിരം പ്രശ്‌നത്തിന് എല്ലാ വർഷവും സർക്കാർ 'താൽക്കാലിക' പരിഹാരങ്ങൾ പ്രഖ്യാപിക്കുന്നത് കൗതുകകരമാണ്. മലബാറിലെ വിദ്യാർത്ഥികളെയും പൗര സമൂഹത്തെയും പരിഹസിക്കലാണിത്. പ്രതിസന്ധി പൂർണ്ണമായും പരിഹരിക്കുന്ന സ്ഥിരം ബാച്ചുകളാണ് മലബാറിന് വേണ്ടത്.

രണ്ടാം സപ്‌ളിമെന്ററി അലോട്ട്‌മെന്റ് പൂർത്തിയായപ്പോൾ 15784 വിദ്യാർത്ഥികളാണ് സീറ്റ് ലഭിക്കാതെ പുറത്തുള്ളത്. പുതുതായി പ്രഖ്യാപിച്ച 97 താൽക്കാലിക ബാച്ചുകളിലൂടെ ലഭിക്കുന്നതാവട്ടെ 5820 സീറ്റുകൾ മാത്രമാണ്. അതായത് സപ്‌ളിമെന്ററി അലോട്ട്‌മെന്റിലും അപേക്ഷിച്ച 9964 വിദ്യാർത്ഥികൾ അധിക ബാച്ചുകൾ വന്നാലും പുറത്തു നിൽക്കേണ്ടി വരും. പുതിയ ബാച്ചുകളുടെ പ്രഖ്യാപനത്തിന് ശേഷവും പ്രതിസന്ധി പകുതി പോലും പരിഹരിക്കപ്പെടില്ലെന്നർത്ഥം.

മലബാറിൽ പുതുതായി 97 അധിക ബാച്ചുകൾ അനുവദിക്കാനും, തെക്കൻ ജില്ലകളിലെ ഒഴിഞ്ഞ ബാച്ചുകൾ ഷിഫ്റ്റു ചെയ്യാനുമുള്ള സർക്കാർ തീരുമാനം ആശ്വാസകരമാണ്. പക്ഷെ, പ്രതിസന്ധി പൂർണ്ണമായും പരിഹരിച്ച് മലബാർ ജനതയോടുള്ള ഭരണകൂട വിവേചനം അവസാനിക്കും വരെ പോരാട്ടം തുടരുമെന്നും കെ.എം ഷെഫ്‌റിൻ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News