മണച്ചാല വൈഡൂര്യ ഖനനം;പെരിങ്ങമല സെക്ഷൻ ഓഫീസറെ സ്ഥലം മാറ്റി
പാലോട് വനത്തിനുള്ളിലെ മണച്ചാലയിലാണ് പാറ പൊട്ടിച്ചുള്ള ആഴത്തിലുള്ള കുഴികളും ഖനന ഉപകരണങ്ങളും കണ്ടെത്തിയത്
മണച്ചാല വൈഡൂര്യ ഖനനത്തിൽ നടപടിയുമായി വനം വകുപ്പ്. പെരിങ്ങമല സെക്ഷൻ ഓഫീസറെ സ്ഥലം മാറ്റി.ചെക്കോണം സെക്ഷനിലേക്കാണ് മാറ്റിയത്. വൈഡൂര്യ ഖനനം നടന്നത് യഥാസമയം അറിയാത്തതിനാണ് നടപടിയെന്നാണ് സൂചന.ജീവനക്കാരുടെ സ്ഥലം മാറ്റം മാത്രമെന്നാണ് ഉത്തരവിൽ പറയുന്നത്.
പാലോട് വനത്തിനുള്ളിലെ മണച്ചാലയിലാണ് പാറ പൊട്ടിച്ചുള്ള ആഴത്തിലുള്ള കുഴികളും ഖനന ഉപകരണങ്ങളും കണ്ടെത്തിയത്. പാറകൾ അടരുകളായി ചെത്തി മാറ്റിയാണ് ആഴത്തിൽ കുഴിച്ചിരിക്കുന്നത്. വൈഡ്യൂര്യ ഖനനമാണ് നടന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഈ മേഖലയിലാകെ വൈഡൂര്യം ഉൾപ്പെടെയുള്ള രത്‌നങ്ങളുടെ സാന്നിധ്യം പാറയടരുകളിലുണ്ട്. ഇത് തേടിയാണ് ഖനനം അറിയാവുന്നവർ കാട്ടിലേക്കെത്തിയത്.
സംരക്ഷിത വനമേഖലയിൽ അതിക്രമിച്ച് കടന്നു, അനധികൃത ഖനനം നടത്തി എന്നിവ മുൻനിർത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രാദേശികമായി ഇവർക്ക് സഹായം ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് ആഴ്ചകളായി കനത്തമഴയാണ്. വനത്തിനുള്ളിലേക്ക് ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിന് പോകുന്നത് കുറവാണ്. ഈ സാഹചര്യം ഉപയോഗിച്ചാണ് ഖനനം നടന്നത്. രണ്ട് വർഷത്തിനിടെ തിരുവനന്തപുരം ജില്ലയിലെ സംരക്ഷിത വനപ്രദേശത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്.