ചരിത്രം കുറിച്ച് കുസാറ്റ്; വിദ്യാര്‍ഥികള്‍ക്ക് ആർത്തവ അവധി അനുവദിച്ച് ഉത്തരവായി

സംസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് ഒരു സര്‍വകലാശാലയില്‍ ആര്‍ത്തവ അവധി പ്രഖ്യാപിക്കുന്നത്. ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധിയാണ് വിദ്യാർഥികൾക്ക് ലഭിക്കുക.

Update: 2023-01-14 08:06 GMT

കുസാറ്റ് സര്‍വകലാശാല 

Advertising

എറണാകുളം; കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ വിദ്യാർഥികൾക്ക് ആർത്തവ അവധി അനുവദിച്ച് ഉത്തരവായി. ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധിയാണ് വിദ്യാർഥികൾക്ക് ലഭിക്കുക. സർവകലാശാലയിലെ എസ്.എഫ്‌ഐ യൂണിറ്റ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാറുടെ തീരുമാനം. സർവകലാശാലയുടെ ഉത്തരവിൽ സന്തോഷമുണ്ടെന്ന് വിദ്യാർഥികൾ മീഡിയവണിനോട് പറഞ്ഞു. 

അതേസയം ആര്‍ത്തവ അവധി ആവശ്യപ്പെട്ട് അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠി സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആർത്തവ വേദനയെ എല്ലാവരും അവഗണിച്ചിരിക്കുകയാണെന്നും ആർത്തവ സമയത്ത് അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്‍റെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു. വിദ്യാര്‍ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്ന ഹരജി നല്‍കിയത്.

ആർത്തവ സമയത്ത് ഒരു സ്ത്രീ അനുഭവിക്കുന്ന വേദന ഹൃദയാഘാത സമയത്തുണ്ടാകുന്ന വേദനക്ക് തുല്യമാണെന്ന് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് നടത്തിയ പഠനത്തെ ഉദ്ധരിച്ച് ഹരജിയിൽ പറയുന്നു. ആര്‍ത്തവ വേദന ജീവനക്കാരിയുടെ ഉത്പാദനക്ഷമത കുറയ്ക്കുമെന്നും ഇത് ജോലിയെ ബാധിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ,ബൈജൂസ്, സ്വിഗ്ഗി, മാതൃഭൂമി, മാഗ്സ്റ്റർ, ഇൻഡസ്ട്രി, എആർസി, ഫ്‌ളൈമൈബിസ്, ഗോസൂപ്പ് തുടങ്ങി രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങൾ ശമ്പളത്തോട് കൂടിയ ആർത്തവ അവധി സ്ത്രീകൾക്ക് നൽകുന്നുണ്ടെന്നും ഹരജിയില്‍ പറയുന്നു.

ആര്‍ത്തവ അവധി നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബിഹാറാണ്. ഈ പശ്ചാത്തലത്തിൽ, ബാക്കിയുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകൾക്ക് ആർത്തവ അവധിനിഷേധിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം തുല്യതയ്ക്കുള്ള അവരുടെ അവകാശത്തിന്‍റെ ലംഘനമാണെന്നും ഹരജിക്കാരി വാദിച്ചു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News