നിയമസഭയിൽ ചോദ്യോത്തര വേളയിൽ മറുപടി പറയുന്നതിനിടെ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം
എം.ബി രാജേഷാണ് ശിവൻകുട്ടിക്ക് പകരം സഭയിൽ മറുപടി നൽകിയത്.
തിരുവനന്തപുരം:നിയമസഭയിൽ ചോദ്യോത്തര വേളയിൽ മറുപടി പറയുന്നതിനിടെ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം.മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മന്ത്രി എം.ബി രാജേഷാണ് ശിവൻകുട്ടിക്ക് പകരം സഭയിൽ മറുപടി നൽകിയത്.ചെറിയ തലകറക്കം അനുഭവപ്പെട്ടെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതിനിടെ. ശബരിമലയിലെ സ്വർണപ്പാളി വിവാദത്തില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേത്തിന് നിഷേധിച്ചു.കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും നോട്ടീസ് പരിഗണിക്കാനാവില്ലെന്നും സ്പീക്കര്‍ അറിയിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ നേരത്തെയും പരിഗണിച്ചിട്ടുണ്ടെന്നും ഗൗരവതരമായ വിഷയമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ശബരിമലയിലെ സ്വർണ്ണം അടിച്ചുമാറ്റിയെന്നും കുറ്റക്കാരെ സർക്കാരും ദേവസ്വം ബോർഡ് സംരക്ഷിക്കുന്നെന്നും സതീശന്‍ വിമര്‍ശിച്ചു.
എന്നാല്‍ കോടതിയോടും സഭയോടും പ്രതിപക്ഷം പരാക്രമം കാണിക്കുന്നെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.കോടതിയിൽ ഇരിക്കുന്ന വിഷയം സഭയ്ക്ക് പരിഗണിക്കാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവിന് വ്യക്തമായി അറിയാം. മൂന്നുദിവസം അടിയന്തരപ്രമേയം ചർച്ച ചെയ്തതിന്റെ ക്ഷീണം പ്രതിപക്ഷത്തിനുണ്ട്. ഇന്ന് ഇരിക്കേണ്ടി വരുമോയെന്ന് പ്രതിപക്ഷത്തിന് ആശങ്കയെന്നും മന്ത്രി പറഞ്ഞു. സഭയിൽ ആർഎസ്എസിന് ആളില്ലാത്തതിന്റെ കുറവ് പ്രതിപക്ഷ നേതാവ് തന്നെ ഏറ്റെടുത്തിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.