മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ദുരന്തം ഉണ്ടാകാനിടയായ സാഹചര്യം പരിശോധിച്ച് 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു

Update: 2022-12-30 10:55 GMT
Editor : abs | By : Web Desk
Advertising

പത്തനംതിട്ട: മോക്ക്ഡ്രില്ലിനിടെ യുവാവ് പുഴയിൽ വീണ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മേധാവിയും പത്തനംതിട്ട ജില്ലാ കളക്ടറും ദുരന്തം ഉണ്ടാകാനിടയായ സാഹചര്യം പരിശോധിച്ച് 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മുൻകരുതൽ സ്വീകരിക്കാതെയുള്ള മോക്ക് ഡ്രിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ബീനകുമാരി പറഞ്ഞു.

അതേസമയം, ബിനു സോമന്റെ പോസ്റ്റ്മാർട്ടം പൂർത്തിയായി. ശ്വാസകോശത്തിൽ മണലിന്റേയും വെള്ളത്തിന്റേയും അംശം ഉണ്ടായിരുന്നു. മൃതദേഹം മല്ലപ്പള്ളിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. സംസ്‌ക്കാരം നാളെ ഉച്ചക്ക് ശേഷം നടന്നേക്കും.

ബിനുവിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ബിനുവിനെ രക്ഷപ്പെടുത്തുമ്പോഴേ മരിച്ചിരുന്നുവെന്ന് സി.പി.ആർ നൽകിയ മോൻസി കുര്യാക്കോസ് മീഡിയവണിനോട് പറഞ്ഞു. വീഴ്ച മറച്ചുവെക്കാനാണ് മരണ വിവരം വൈകി അറിയിച്ചതെന്നും സുഹൃത്തുക്കൾ ആരോപിച്ചു.മോക്ഡ്രില്ലിൽ പങ്കെടുക്കുന്നതിനിടെ അപകടത്തിൽ പെട്ട ബിനു സോമൻറെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സുഹൃത്തുക്കളുടെ ആരോപണം.

മരണത്തിൽ റവന്യു മന്ത്രി കെ രാജൻ റിപ്പോർട്ട് തേടി. വെള്ളത്തിൽ മുങ്ങിയ സമയത്ത് തന്നെ അറിയിച്ചിട്ടും 45 മീനിറ്റിലേറെ വൈകിയാണ് ബിനുവിൻറെ ശരീരം കണ്ടെത്താനായതെന്നും സുഹൃത്തുക്കൾ പറയുന്നു. ദുരന്ത നിവാരണ അതോരിറ്റിക്ക് കീഴിൽ യാതൊരു ഏകോപനവുമില്ലാതെയാണ് മോക്ഡ്രിൽ നടന്നത്. മരണം വൈകി സ്ഥിരീകരിച്ച് വീഴ്ചകൾ മറച്ച് വെയ്ക്കാനാണ് അധികൃതർ ശ്രമിച്ചതെന്നും സുഹൃത്തുക്കൾ ആരോപിച്ചു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News