യാത്രക്കാരുടെ തിരക്ക് വർധിച്ചു; കൊച്ചിയിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവീസുകൾ

റാഞ്ചി, ഛണ്ഡീഗഢ്, വാരാണസി, റായ്പൂർ, ലക്‌നൗ എന്നിവിടങ്ങളിലേക്കുള്ള ഇൻഡിഗോ സർവീസുകൾക്ക് തുടക്കമായി

Update: 2024-05-05 01:16 GMT
Advertising

കൊച്ചി: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ ആഭ്യന്തര സർവീസുകളുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. നേരത്തേയുള്ള സർവീസുകൾക്ക് പുറമേ കൊച്ചിയിൽ നിന്ന് കൂടുതൽ പട്ടണങ്ങളിലേക്ക് സർവീസുകൾ ആരംഭിച്ചു. 2023-24 സാമ്പത്തിക വർഷത്തിലും ഒരുകോടിയിലേറെ യാത്രക്കാർ എന്ന നേട്ടവും സിയാൽ സ്വന്തമാക്കി.

മാർച്ച് 31ന് പ്രാബല്യത്തിൽ വന്ന വേനൽക്കാല സമയക്രമത്തിൽ പ്രതിവാരം 1628 സർവീസുകളാണുണ്ടായിരുന്നത്. എന്നാൽ, അറുപതോളം സർവീസുകൾ നിലവിൽ വർധിച്ചിട്ടുണ്ട്. ഇവ മെയ് ആദ്യവാരത്തോടെ സർവീസ് തുടങ്ങി.

റാഞ്ചി, ഛണ്ഡീഗഢ്, വാരാണസി, റായ്പൂർ, ലക്‌നൗ എന്നിവിടങ്ങളിലേയ്ക്കുള്ള ഇൻഡിഗോ സർവീസുകൾക്കും തുടക്കമായി. എയർ ഇന്ത്യ എക്‌സ്പ്രസ് കൊൽക്കത്തയിലേയ്ക്ക് പ്രതിവാരം 6 സർവീസുകളാണ് നടത്തുന്നത്. പുണെയിലേയ്ക്ക് എയർ ഇന്ത്യ എക്‌സ്പ്രസും റാഞ്ചി, ബാഗ്‌ദോഗ്ര എന്നിവിടങ്ങളിലേയ്ക്ക് എയർ ഏഷ്യയും പുതിയ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മെട്രോ നഗരങ്ങളിലേയ്ക്കുള്ള സർവീസുകളും സിയാൽ വിർധിപ്പിച്ചു. ഏറ്റവും പുതിയ കണക്കനുസരിച്ച് ബാംഗ്ലൂരിലേയ്ക്ക് മാത്രം പ്രതിദിനം 20 സർവീസുകളുണ്ട്. ഡൽഹിയിലേക്ക് 13ഉം മുംബൈയിലേക്ക് 10ഉം സർവീസുകളുണ്ട്. ലക്ഷദ്വീപിലേയ്ക്കും ഇൻഡിഗോ പ്രതിദിന സർവീസുകൾ ആരംഭിച്ചു.

ചെന്നൈ, ഗോവ, ഹൈദരാബാദ്, കണ്ണൂർ, തിരുവനന്തപുരം, സേലം, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേയ്ക്കും കൊച്ചി വിമാനത്താവളത്തിൽ നിന്ന് സർവീസുകളുണ്ട്. ബാങ്കോക്ക്, ക്വലാലംപൂർ, സിംഗപ്പൂർ, ഹോചിമിൻ സിറ്റി എന്നിവിടങ്ങളിലേക്കും സർവീസ് വർധിപ്പിച്ചിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ 1.053 കോടി യാത്രക്കാരുമായി സിയാൽ റെക്കാർഡിട്ടു. സിയാലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രാഫിക്കാണിത്.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News