Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
നിലമ്പൂര്‍: മലപ്പുറം ജില്ല രൂപീകരണത്തിനെതിരെ സമരം നടത്തിയവരാണ് കോണ്‍ഗ്രസെന്ന് എല്‍ഡ്എഫ് സ്ഥാനാര്‍ഥി എം.സ്വരാജ്. അതിന്റെ കുറ്റബോധം കോണ്‍ഗ്രസിന് ഉണ്ടാകുമെന്നും ക്ഷേമപെന്‍ഷനെതിരായ കെ.സി വേണുഗോപാലിന്റെ പ്രസ്താവന അപലപനീയമാണെന്നും കെ.സി വേണുഗോപാല്‍ പ്രസ്താവന പിന്‍വലിക്കണമെന്നും എം സ്വരാജ് മീഡിയ വണ്ണിനോട് പറഞ്ഞു.
''മലപ്പുറം ജില്ലക്കെതിരെ സമരം ചെയ്ത രണ്ടു കൂട്ടരെ കേരളത്തിലുള്ളു. കോണ്‍ഗ്രസും ജനസംഘവുമാണ് സമരം ചെയ്തത്. സിപിഎംമ്മിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ പേരിലാണ് ജില്ല വരുന്നത് എന്ന് പറഞ്ഞവരാണ് അവര്‍. ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ കൈക്കൂലി വാങ്ങുന്നവരാണെന്ന പ്രസ്താവന വന്നത് മുതിര്‍ന്ന ഒരു നേതാവില്‍ നിന്നാണ്. അത്തരമൊരു പ്രസ്താവന നിര്‍ഭാഗ്യകരമാണ്, പറയാന്‍ പാടില്ലായിരുന്നു. ലക്ഷകണക്കിന് വരുന്ന മനുഷ്യരെ കൈക്കൂലിക്കാര്‍ എന്ന് വിളിക്കുന്നത് നിരുത്തരവാദപരമാണ്. തീര്‍ത്തും അപലനീയമായ പ്രസ്താവന അംഗീകരിക്കാന്‍ പാടില്ല, അത് തിരുത്തണം,'' എം സ്വരാജ് പറഞ്ഞു.
കെ. സി വേണുഗോപാലിന്റെ പരാമര്‍ശം തന്നെയാണ് എല്‍ഡിഎഫ് നിലമ്പൂരില്‍ പ്രചാരണത്തില്‍ സജീവ ചര്‍ച്ചയാക്കി നിര്‍ത്തുന്നത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം ഉയര്‍ത്തികാട്ടി യു.ഡി.എഫും പ്രചാരണം കടുപ്പിക്കുകയാണ്. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സ്ഥാനാര്‍ഥി പര്യടനം ഇന്നുമുതല്‍ ആരംഭിച്ചു. ടിഎംസി പത്രിക തള്ളിയെങ്കിലും മത്സരിക്കാനുറച്ച് അന്‍വറും രംഗത്തുണ്ട്.