Writer - അൻഫസ് കൊണ്ടോട്ടി
anfas123
എറണാകുളം: കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പദവി ലഭിക്കാത്തതില്‍ പ്രതിഷേധവുമായി മുസ്‌ലിം ലീഗ്. ചര്‍ച്ച നടക്കുന്നതിന് മുന്നെ തീരുമാനം പ്രഖ്യാപിച്ചെന്നും ഡിസിസി മുന്നണി മര്യാദകള്‍ പാലിച്ചില്ലെന്നും അഡ്വ. മുഹമ്മദ് ഷാ പ്രതികരിച്ചു.
'മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കത്ത് നല്‍കിയിരുന്നു. ജില്ലാ യുഡിഎഫ് ലീഗിന്റെ ആവശ്യവും കൂടി പരിഗണിച്ച് എടുക്കേണ്ട തീരുമാനം ആയിരുന്നു അത്. എന്നാല്‍, ചര്‍ച്ച നടക്കുന്നതിന്റെ മുന്‍പ് തന്നെ തീരുമാനം പ്രഖ്യാപിച്ചു. എല്ലാവരും ചേര്‍ന്ന് എടുക്കേണ്ട തീരുമാനമാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടെങ്കിലും ഇല്ലെങ്കിലും ചര്‍ച്ച നടക്കണം.' മുഹമ്മദ് ഷാ പറഞ്ഞു.
ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടാകുമ്പോള്‍ ചര്‍ച്ച വേണ്ട എന്ന നിലപാട് ശരിയല്ല. അത് ശരിയായ പ്രവണത അല്ല. മുന്നണി സംവിധാനത്തില്‍ അത് ശരിയല്ല. സംസ്ഥാന നേതൃത്വത്തെ വിഷയം ധരിപ്പിച്ചു. നാളെ ജില്ലാ നേതൃയോഗം ചേര്‍ന്ന് മറ്റ് തീരുമാനമെടുക്കുമെന്നും ഇത്തരം അവഗണനകള്‍ തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.
കൊച്ചി മേയര്‍ ആരായിരിക്കുമെന്നതിനെ ചൊല്ലി യുഡിഎഫ് നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും ഭിന്നത രൂക്ഷമായിരുന്നു. ഷൈനി മാത്യുവിനായിരുന്നു ഭൂരിപക്ഷം കൗണ്‍സിലര്‍മാരുടെയും പിന്തുണ. തീരുമാനം ഡിസിസി തലത്തില്‍ തന്നെ എടുക്കട്ടെയെന്ന നിലപാട് കെപിസിസി സ്വീകരിച്ചതോടെയാണ് എറണാകുളം ഡിസിസി കോര്‍ കമ്മിറ്റിയുടെ യോഗത്തില്‍ വിഷയത്തില്‍ ധാരണയായത്. വിഷയത്തില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്ന് കെ.സി വേണുഗോപാല്‍ അറിയിച്ചിരുന്നു