തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് തുടങ്ങി. കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴില്‍ കോഡുകള്‍ക്കെതിരെയാണ് സമരം. കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കാന്‍ കർഷക സംഘടനകളും രംഗത്ത്. പൊതുഗതാഗതം പൂർണമായും സ്തംഭിക്കും.
കേരളത്തില്‍ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. അവധിയെടുക്കുന്നവർക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല.
കേന്ദ്രസര്‍ക്കാറിന്റെ പുതിയ തൊഴില്‍കോഡുകള്‍ തൊഴിലാളി വിരുദ്ധമാണെന്ന് ആരോപിച്ചാണ് വിവിധ ട്രേഡ് യൂണിയനുകള്‍ ഒരുമിച്ച് ദേശീയപണിമുടക്ക് നടത്തുന്നത്. ആണവ മേഖലയിലെ സമ്പൂര്‍ണ്ണ വിദേശ നിക്ഷേപത്തില്‍ തുടങ്ങി ഏറ്റവും ഒടുവിലത്തെ ഇന്ത്യ- അമേരിക്ക വ്യാപാരകരാര്‍ വരെയുള്ള വിഷയങ്ങള്‍ പണിമുടക്കിന്റെ ഭാഗമായി ഉയര്‍ത്തുന്നുണ്ട്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളും ദേശീയ പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്.
ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, കലാലയങ്ങള്‍, പൊതുഗതാഗതം എന്നിവയെ എല്ലാം പണിമുടക്ക് ബാധിക്കും. കെഎസ്ആര്‍ടിസി സര്‍വീസുകളും സ്വകാര്യ ബസ്സുകളും ഓട്ടോ, ടാക്‌സി, തൊഴിലാളികളും സമരത്തിന്റെ ഭാഗമാകുന്നതിനാല്‍ പൊതുനിരത്തുകള്‍ ശൂന്യമായിരിക്കും. ചുരുക്കത്തില്‍ ഒരു ബന്ദിന്റെ പ്രതീതിയായിരിക്കും സംസ്ഥാനത്ത് ഉണ്ടാവുക. ബിജെപി അനുകൂല സംഘടനകള്‍ പണിമുടക്കിന്റെ ഭാഗമാകുന്നില്ല.
ആശുപത്രി, പാൽ,പത്രം എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മഹിളാ, വിദ്യാർഥി, യുവജന സംഘടനകൾ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളിൽ ഉച്ചവരെ നീണ്ടു നിൽക്കുന്ന യോഗങ്ങൾ ഉണ്ടാകും. തലസ്ഥാനത്ത് മ്യൂസിയം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം ലോക് ഭവൻ മുന്നിൽ സമാപിക്കും.