നെല്ലിയമ്പം ഇരട്ട കൊലപാതകം: ചോദ്യം ചെയ്യലിന് വിളിപ്പിച്ച യുവാവ് വിഷം കഴിച്ചു

കഴിഞ്ഞ ജൂൺ 10നാണ് വയനാട് നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികൾ മുഖംമൂടി ധാരിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്

Update: 2021-09-10 09:16 GMT
Editor : ijas

നെല്ലിയമ്പം ഇരട്ട കൊലപാതക കേസില്‍ ചോദ്യം ചെയ്യലിന് വിളിപ്പിച്ച യുവാവ് വിഷം കഴിച്ചു. താഴെ നെല്ലിയമ്പം കുറുമ കോളനിയിലെ അർജുൻ (23) ആണ് വിഷം കഴിച്ചത്. മേപ്പാടി സ്വകാര്യ ആശുപത്രിയിലെത്തിച്ച യുവാവ് ചികിത്സയിലാണ്. മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചതനുസരിച്ച് വ്യാഴാഴ്ച രാവിലെ 8നാണ് അർജുൻ വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ വൈകിട്ട് സമയം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചിറങ്ങാൻ തുടങ്ങുന്നതിനിടെ 2 പൊലീസുകാരെത്തി അർജുൻ വിഷം കഴിച്ചതായും ആശുപത്രിയിൽ കൊണ്ടു പോകണമെന്നും സഹോദരനായ അഭിഷേകിനെ അറിയിക്കുകയായിരുന്നു.

Advertising
Advertising

ചോദ്യം ചെയ്യാൻ വിളിപ്പിച്ച പൊലീസ് എങ്ങനെയാണ് കൊലപാതകം നടത്തിയത് എന്ന് ചോദിച്ച് അകാരണമായി മർദ്ദിക്കുകയായിരുന്നെന്നും കണ്ണിൽ മുളകുപൊടി ഇട്ട് മർദ്ദിച്ചെന്നും മർദ്ദനത്തിൽ മനംനൊന്ത് ഭക്ഷണം കഴിക്കാൻ കൊണ്ടുപോയപ്പോൾ ക്യാന്‍റീനിൽ കണ്ട വിഷം എടുത്ത് കഴിക്കുകയായിരുന്നു എന്നും അർജുൻ ആശുപത്രിയിൽ വെച്ച് സഹോദരനോട് പറഞ്ഞു. താൻ വിഷം കഴിച്ചു എന്ന് പൊലീസിനോട് പറഞ്ഞെങ്കിലും നീ ഞങ്ങളെ പറ്റിക്കുന്നോടാ എന്ന് ചോദിച്ച് വീണ്ടും മർദ്ദിക്കുകയായിരുന്നുവെന്നും പിന്നീട് ഛർദ്ദി തുടങ്ങിയതോടെയാണ് മാനന്തവാടി ആശുപത്രിയിൽ എത്തിച്ചതെന്നും ഇവർ പറയുന്നു. എന്നാൽ ആരോപണങ്ങളെല്ലാം പൊലീസ് നിഷധിച്ചു.

കഴിഞ്ഞ ജൂൺ 10നാണ് വയനാട് നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികൾ മുഖംമൂടി ധാരിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. പത്മാലയത്തിൽ കേശവൻ, ഭാര്യ പത്മാവതി എന്നിവർക്കു നേരെ രാത്രി 8.30നായിരുന്നു ആക്രമണം.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News