'പ്രശസ്തിക്കുവേണ്ടി അല്ല; അമ്മയുടെ സങ്കടം കണ്ടാണ് വളകൾ ഊരി നൽകിയത്'
ചേർത്തല സ്വദേശി ശ്രീലതയാണ് പള്ളിക്കൽ മൈലം സ്വദേശി സുഭദ്രാമ്മക്ക് രണ്ട് വളകൾ ഊരി നൽകിയത്
കൊല്ലം പട്ടാഴി ദേവി സന്നിധിതിയിൽ വെച്ച് മാല മോഷണം സംഭവത്തില്‍ സ്വർണ വളകൾ ഊരി നൽകിയ വീട്ടമ്മയെ തിരിച്ചറിഞ്ഞു. ചേർത്തല സ്വദേശി ശ്രീലതയാണ് പള്ളിക്കൽ മൈലം സ്വദേശി സുഭദ്രാമ്മക്ക് രണ്ട് വളകൾ ഊരി നൽകിയത്.
സിസി ടിവി ദൃശ്യങ്ങളിൽ നിന്നുമാണ് സ്ത്രീയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഈ സ്ത്രീ ആരാണെന്ന കാര്യം കേരളം അന്വേഷിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ വൈകിട്ടോടു കൂടി ആളെ തിരിച്ചറിഞ്ഞത്.
എന്നാൽ ഇവർ ആദ്യം മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. പബ്ലിസിറ്റിക്ക് വേണ്ടിയല്ല താനിത് ചെയ്തതെന്നാണ് ശ്രീലത പറയുന്നത്. ചേർത്തല മരുത്തൂർവട്ടം സ്വദേശിനിയാണ് ശ്രീലത. ക്ഷേത്രത്തിൽ കുടുംബാംഗങ്ങളുമായി ദർശനത്തിന് പോയ സമയത്താണ് ഒരമ്മ അലമുറയിട്ട് കരയുന്നത് കണ്ടത്. കാര്യമെന്താണെന്നന്വേഷിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ട കാര്യം അറിയുന്നത്. അവരുടെ കരച്ചിൽ കണ്ടാണ് കയ്യിലുണ്ടായിരുന്ന വളകൾ ഊരി നൽകിയതെന്ന്ശ്രീലത പറഞ്ഞു.
രണ്ട് പവന്റെ മാലയാണ് സുഭദ്രാമ്മക്ക് നഷ്ടപ്പെട്ടത്. ശ്രീലതയെ കാണണമെന്ന ആഗ്രഹമാണ് സുഭദ്രാമ്മ ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്.