വെണ്ണല വിദ്വേഷ പ്രസംഗം: അറസ്റ്റ് തടയണമെന്ന പി.സി ജോർജിന്‍റെ ആവശ്യം കോടതി തള്ളി

കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിർദേശിച്ചു

Update: 2022-05-11 11:09 GMT
Advertising

കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗക്കേസിലെ അറസ്റ്റ് തടയണമെന്ന പി സി ജോർജിന്‍റെ ആവശ്യം എറണാകുളം ജില്ലാ സെഷൻസ് കോടതി അനുവദിച്ചില്ല. ഇടക്കാല ഉത്തരവെന്ന ആവശ്യവും അംഗീകരിച്ചില്ല. കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിർദേശിച്ചു. പി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.

ഇന്നലെയാണ് പി.സി ജോര്‍ജ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. 75 വയസ്സുകാരനായ തനിക്ക് നേരത്തെ ഒരു കേസില്‍ തിരുവനന്തപുരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നുവെന്ന് പി സി ജോര്‍ജ് വാദിച്ചു. വെണ്ണലയില്‍ താന്‍ നടത്തിയ പ്രസംഗം ഒരു വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ചെയ്തതല്ലെന്നും പി സി ജോര്‍ജ് വിശദീകരിച്ചു. എന്നാല്‍ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഹരജി ഇനി മേയ് 16ന് പരിഗണിക്കും.

സ്പെഷ്യല്‍ ബ്രാഞ്ചാണ് പി സി ജോര്‍ജിന്‍റെ വെണ്ണലയിലെ വിദ്വേഷ പ്രസംഗം സംബന്ധിച്ച് പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയത്. ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്‍റെ സമാപനത്തിലാണ് പി സി ജോര്‍ജ് മുസ്‍ലിം മതവിഭാഗത്തെ അധിക്ഷേപിച്ചത്. സമുദായ സ്പര്‍ദ്ധ വളര്‍ത്തല്‍, മനപ്പൂര്‍വം മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പി സി ജോര്‍ജിനെതിരെ ചുമത്തിയത്.

തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിന്‍റെ ആഭിമുഖ്യത്തിൽ നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ മൂന്നാംദിനം ഉദ്ഘാടനം ചെയ്ത് നടത്തിയ വിവാദ പ്രസംഗത്തിൽ പി.സി ജോർജിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മുസ്‍ലിം വ്യാപാരികളുടെ സ്ഥാപനങ്ങളിൽ നിന്ന് ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങരുതെന്ന് ആവശ്യപ്പെട്ട ജോർജ് മുസ്‍ലിംകളുടെ ഹോട്ടലുകളിൽ വന്ധ്യംകരണം നടക്കുന്നുണ്ടെന്നും ആരോപിച്ചു. ഈ കേസില്‍ പി സി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News