പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ജൂലൈ ആദ്യവാരം തുടങ്ങും

പ്രവേശന നടപടികൾ തുടങ്ങും മുന്‍പ് ഏകജാലക സംവിധാനത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് അധ്യാപകർ

Update: 2022-06-19 02:20 GMT
Advertising

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ജൂലൈ ആദ്യവാരം ആരംഭിക്കും. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലം വന്നതിന് ശേഷം പ്രവേശനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേരും. പ്രവേശന നടപടികൾ തുടങ്ങും മുന്‍പ് ഏകജാലക സംവിധാനത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടു.

ജൂലൈ അവസാനത്തോടെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി ഈ മാസം 21ന് ശേഷം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക യോഗം ചേര്‍ന്ന് രൂപരേഖ തയ്യാറാക്കും. സീറ്റ് ക്ഷാമം പരിഹരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് കൂടി അവസരം ലഭിക്കുന്ന തരത്തിലാകും രൂപരേഖ തയ്യാറാക്കുക. യോഗ്യരായ എല്ലാവര്‍ക്കും അഡ്മിഷൻ ഉറപ്പാക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉറപ്പ്. എന്നാല്‍ ബോണസ് മാര്‍ക്ക് നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ അപാകതയുണ്ടെന്ന് അധ്യാപക സംഘടനകള്‍ ആരോപിക്കുന്നു. നിലവിലെ ഏകജാലക സംവിധാനത്തില്‍ പോരായ്മകൾ നിരവധിയാണ്. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ സുതാര്യമായ പ്രവേശനം ഉറപ്പാക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെടുന്നു.

പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് വിദ്യാര്‍ഥികളെ ആശങ്കയിലാക്കുന്നുണ്ട്. എന്നാല്‍ സീറ്റ് ക്ഷാമം ഉണ്ടാകില്ലെന്നും ആകെ അപേക്ഷകരുടെ എണ്ണം ലഭിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News