അടൂരിലും പൊലീസ് മർദനം: 'എസ്‌ഐ അനൂപ് ചന്ദ്രൻ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു';പരാതിയുമായി റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ
അസുഖമുള്ളയാളാണ് മര്‍ദിക്കരുതെന്ന് ഭാര്യ നിലവിളിച്ച് പറഞ്ഞെങ്കിലും ആരും കേട്ടില്ലെന്നും പരാതി
പത്തനംതിട്ട: അടൂർ പൊലീസിനെതിരെ ആരോപണവുമായി റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥൻ. മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നീതി ലഭിക്കുന്നില്ലെന്ന് പള്ളിക്കൽ സ്വദേശി ബാബു പറയുന്നു. മുൻപ് അടൂർ സ്റ്റേഷനിൽ എസ്ഐ ആയിരുന്ന അനൂപ് ചന്ദ്രനെതിരെയാണ് പരാതി.
മെയ് 27ന് സാമ്പത്തിക തർക്കവുമായി സ്റ്റേഷനിൽ എത്തിയ ബാബുവിനെയാണ് അസഭ്യം പറയുകയും മർദിക്കുകയും ചെയ്തത്. അസുഖമുള്ളയാളാണ് മര്‍ദിക്കരുതെന്ന് ഭാര്യ നിലവിളിച്ച് പറഞ്ഞെങ്കിലും ആരും കേട്ടില്ലെന്നും പരാതിയില്‍ പറയുന്നു. പരാതി നല്‍കിയതിന് പിന്നാലെ അനൂപ് ചന്ദ്രനെ സ്ഥലം മാറ്റിയെങ്കിലും മറ്റ് നടപടികളെടുത്തില്ലെന്നും ദലിത് സംഘടനാ നേതാവായ ബാബു പറയുന്നു.
മര്‍ദനത്തിന് പിന്നാലെ നിരവധി ആരോഗ്യപ്രശ്നങ്ങളും ബാബുവിനെ അലട്ടുന്നുണ്ട്. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ സമീപിച്ചതായും ബാബു പറയുന്നു.