'പരാതി വ്യാജം, കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം'; കലാ രാജുവിന്‍റെ മകൻ ബാലു
സിഐടിയു പ്രവർത്തകനെ ആക്രമിച്ചെന്ന പരാതിയില്‍ ബാലുവിനെതിരെ കേസെടുത്തിരുന്നു
കോട്ടയം: തനിക്കെതിരായ പരാതി വ്യാജമെന്ന് കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലർ കലാ രാജുവിന്‍റെ മകൻ ബാലു. കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ബാലു മീഡയവണിനോട് പറഞ്ഞു.
സിഐടിയു പ്രവർത്തകനെ ആക്രമിച്ചെന്ന പരാതിയില്‍ ബാലുവിനെതിരെ കേസെടുത്തിരുന്നു. എറണാകുളത്തുള്ള തന്നെ വ്യാജ കേസില്‍ കുടുക്കിയതാണെന്ന് ബാലു പറഞ്ഞു. ബാലുവിനെതിരായ പരാതി വ്യാജമാണെന്ന നിഗമനത്തിലാണ് പൊലീസ്.കൂത്താട്ടുകുളം സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനടത്ത് വെച്ച് സിഐടിയു- കെഎസ് യു പ്രവർത്തകർ തമ്മില്‍ സംഘർഷം നടന്നിരുന്നു.
കെഎസ് യു പ്രവർത്തകന് പരിക്കേറ്റ സംഭവത്തില്‍ സിഐടിയു പ്രവർത്തകർക്കെതിരെ കേസെടുത്തു. സിഐടിയു പ്രവർത്തകരുടെ കൗണ്ടർ പരാതിയിലാണ് സംഭവ സ്ഥലത്ത് ഇല്ലാതിരുന്ന ബാലുവടക്കം മൂന്ന് പേരെ പൊലീസ് പ്രതിയാക്കിയത്. കെഎസ് യു പ്രവർത്തകനായ അഭിനവും ബാലുവും ചേർന്ന് സിഐടിയു പ്രവർത്തകരെ കമ്പികൊണ്ട് മർദ്ദിച്ചുവെന്നാണ് പരാതി. ബാലുവിനെതിരായ പരാതി വ്യജമാണെന്നും അന്വേഷണ ഘട്ടത്തില്‍ ബാലുവിനെ ഒഴിവാക്കുമെന്നുമാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്.
എന്നാല്‍ തന്നെ കേസില്‍ പെടുത്തിയത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബാലു ആരോപിച്ചു. കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫിനൊപ്പം ചേർന്ന കലാ രാജുവിനെ സിപിഎം നേതാക്കള്‍ തട്ടിക്കൊണ്ട് പോയി തടവിലാക്കിയിരുന്നു. കല ഇപ്പോഴും എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.