പി.സി ജോർജിന്‍റെ അറസ്റ്റ് എന്തുകൊണ്ടെന്ന് ബോധ്യപ്പെടുത്താൻ പൊലീസിനായില്ല; ജാമ്യ ഉത്തരവ് പുറത്ത്

പ്രസ്തുത കേസിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ജാമ്യ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടുന്നു

Update: 2022-05-04 14:56 GMT

തിരുവനന്തപുരം: പി.സി ജോര്‍ജ് കേസില്‍ പൊലീസിന് കോടതിയുടെ വിമര്‍ശനം. അറസ്റ്റിന്‍റെ കാരണം ബോധ്യപ്പെടുത്താന്‍ പെലീസിനായില്ലെന്നും പ്രസ്തുത കേസില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജാമ്യ ഉത്തരവിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.  

പി.സി ജോര്‍ജിനെതിരെ ചുമത്തിയത് പ്രോസിക്യൂഷനെ കേൾക്കാതെ ജാമ്യം നൽകാവുന്ന കുറ്റമാണ്. പി.സി ജോർജിന് ക്രിമിനൽ പശ്ചാത്തലമില്ല, അതുകൊണ്ട് ജുഡീഷ്യൽ കസ്റ്റഡിയിൽവെക്കേണ്ട കാര്യമില്ലെന്നും മുൻ എം.എൽ.എ ഒളിവിൽ പോകുമെന്ന് കരുതുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അറസ്റ്റിന്റെ കാരണം വ്യക്തമല്ലാത്തതിനാല്‍ ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കുന്നു.  

Advertising
Advertising

അതേസമയം, പി.സി.ജോർജിൻ്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നാളെ അപ്പീൽ ഫയൽ ചെയ്യും. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലാണ് അപ്പീൽ നൽകുന്നത്. ഹൈക്കോടതിയെ സമീപിക്കുന്നതും പരിഗണനയിലുണ്ട്.

പി.സി ജോർജിന്‍റെ വിദ്വേഷ പ്രസംഗത്തിൽ കർശന നടപടികളുമായി മുന്നോട്ട് പോകാൻ പൊലിസിന് സർക്കാറിന്‍റെ നിർദേശമുണ്ടായിരുന്നു. വിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യം നൽകിയത് സർക്കാറിന് തിരിച്ചടിയായിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടും ജാമ്യം കിട്ടിയതിനെ പൊലിസ് ഗൗരവമായാണ് കാണുന്നത്.

തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിന്‍റെ ആഭിമുഖ്യത്തിൽ നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്‍റെ മൂന്നാംദിനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു പി.സി ജോർജിന്‍റെ വിവാദ പ്രസംഗം. മുസ്‍ലിം വ്യാപാരികളുടെ സ്ഥാപനങ്ങളിൽനിന്ന് ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങരുതെന്ന് ആവശ്യപ്പെട്ട ജോർജ് മുസ്‍ലിംകളുടെ ഹോട്ടലുകളിൽ വന്ധ്യംകരണം നടക്കുന്നുണ്ടെന്നും ആരോപിച്ചു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News