കുസാറ്റിലെ സംഗീതപരിപാടിയുടെ സംഘാടനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് പൊലീസ് റിപ്പോർട്ട്

രഹസ്യാന്വേഷണ വിഭാഗമാണ് എ.ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയത്

Update: 2023-11-26 10:33 GMT
Advertising

കൊച്ചി: നാലുപേരുടെ മരണത്തിന് ഇടയാക്കിയ കുസാറ്റിലെ സംഗീതപരിപാടിയുടെ സംഘാടനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് പൊലീസ് റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗമാണ് എ.ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയത്. മതിയായ സുരക്ഷാനടപടികൾ സംഗീതപരിപാടിക്കായി സ്വീകരിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

സംഘാടനത്തിൽ വീഴ്ച സംഭവിച്ചുവെന്ന് നേരത്തെ തന്നെ കുസാറ്റ് വി.സി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യോന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പുറത്തുവന്നത്. സംഘാടനത്തിൽ സുരക്ഷാ വിഴ്ചയുണ്ടായിട്ടുണ്ട്. ഓഡിറ്റോറിയത്തിൽ രണ്ട് ഗേറ്റുകളുണ്ടായിരുന്നു. എന്നാൽ ഒരു ഗേറ്റ് വഴി മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. ഇതിനിടയിലാണ് മഴ പെയ്യുകയും തിക്കിലും തിരക്കിലും പ്പെട്ട് വലിയ അപകടമുണ്ടായത്.

ഇത്തരത്തിൽ വലിയൊരു പരിപാടി സംഘടിപ്പിക്കുമ്പോൾ പുറത്തു നിന്നടക്കം ആളുകൾ വരാനുള്ള സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കണ്ട് ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംഘാടനസമിതിയിൽ കുട്ടികളും അധ്യാപകരുമുണ്ടായിരുന്നു. എന്നാൽ പരിപാടി സംഘടിപ്പിക്കുമ്പോൾ അധ്യാപകരുടെ സാന്നിധ്യം എത്രത്തോളമുണ്ടായിരുന്നുവെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

 അതേസമയം  കുസാറ്റ് വി.സി അടക്കമുള്ളവർക്കെതിരെ പൊലീസിൽ പരാതി നൽകി. സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് തെക്കേടനാണ് കളമശ്ശേരി പോലീസിന് പരാതി നൽകിയത്. തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിക്കാൻ ഇടയായതിന് ഉത്തരവാദികൾ കുസാറ്റ് വി സിയും സംഘാടകരും ആണെന്നാണ് പരാതി പറയുന്നത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News