'തടവുകാർക്ക് 24 മണിക്കൂറിനകം വൈദ്യ പരിശോധന നിർബന്ധം, റിപ്പോർട്ട് പ്രതിക്കും നൽകണം '; പുതിയ മാർഗനിർദ്ദേശങ്ങളുമായി സർക്കാർ

തടവുകാർക്ക് പൊലീസ് മർദനമോ മൂന്നാം മുറയോ നേരിടേണ്ടി വന്നോയെന്ന് പ്രത്യേകം പരിശോധിക്കണമെന്നും വനിതാ തടവുകാരെ വനിതാ ഡോക്ടർമാർ പരിശോധിക്കണമെന്നും സർക്കാർ

Update: 2022-05-06 11:59 GMT
Advertising

തിരുവനന്തപുരം: തടവുകാർക്ക് 24 മണിക്കൂറിനുള്ളിൽ വൈദ്യ പരിശോധന നിർബന്ധമായും നടത്തണമെന്നും പരിശോധനാ റിപ്പോർട്ട് പൊലീസിനും പ്രതിക്കും നൽകണമെന്നും സംസ്ഥാന സർക്കാർ. മന്ത്രിസഭ അംഗീകരിച്ച അറസ്റ്റുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദ്ദേശങ്ങളിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. തടവുകാർക്ക് പൊലീസ് മർദനമോ മൂന്നാം മുറയോ നേരിടേണ്ടി വന്നോയെന്ന് പ്രത്യേകം പരിശോധിക്കണമെന്നും വനിതാ തടവുകാരെ വനിതാ ഡോക്ടർമാർ പരിശോധിക്കണമെന്നും സർക്കാർ വ്യക്തമാക്കി. തടവുകാരുടെ ദേഹത്തുള്ള പരിക്കുകളും മുറിവുകളും പ്രത്യേകം രേഖപ്പെടുത്തണമെന്നും അറസ്റ്റിലായവർക്കും റിമാൻഡ് പ്രതികൾക്കും വൈദ്യ പരിശോധന നടത്തുമ്പോഴുള്ള മാനദണ്ഡങ്ങളിൽ നിർദേശിച്ചു.

അറസ്റ്റിലായ വ്യക്തികളുടെ മെഡിക്കൽ പരിശോധന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഡോക്ടർമാർ നടത്തണമെന്നും അവരുടെ അഭാവത്തിൽ മാത്രമേ സ്വകാര്യ ഡോക്ടർമാർ നടത്താവൂവെന്നും സർക്കാർ അറിയിച്ചു.

വൈദ്യ പരിശോധനക്ക് എത്തിക്കുന്ന രോഗികൾ കാത്ത് നിൽക്കേണ്ടതില്ലെന്നും വൈദ്യ പരിശോധനയും ക്ലിനിക്കൽ പരിശോധനയും സൗജന്യമായി നൽകണമെന്നും നിർദേശിച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രം സ്വകാര്യ ലാബിൽ പരിശോധന നടത്താമെന്നും മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കി.

അറസ്റ്റിലായ വ്യക്തികൾ, റിമാന്റ് തടവുകാർ എന്നിവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ സംബന്ധിച്ച് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയ മെഡിക്കോ - ലീഗൽ പ്രോട്ടോകോൾ, പൂർണ രൂപം

  • നിർദിഷ്ട ഫോർമാറ്റിൽ അറസ്റ്റിലായ വ്യക്തിയുടെ വൈദ്യ പരിശോധനാ റിപ്പോർട്ട് തയ്യാറാക്കണം.
  • അറസ്റ്റിലായ വ്യക്തിയുടെ മെഡിക്കോ ലീഗൽ പരിശോധനക്കുള്ള അപേക്ഷ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സേവനത്തിലുള്ള ഒരു മെഡിക്കൽ ഓഫീസർക്ക് നൽകണം. അവരുടെ അഭാവത്തിൽ മാത്രം സ്വകാര്യ ആശുപത്രിയിലെ രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർക്ക് നൽകാം.
  • 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ടതിനാൽ വൈദ്യപരിശോധനക്ക് കൊണ്ടുവരുമ്പോൾ ഒ.പി രോഗികളുടെ ഇടയിൽ കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കണം.
  • സ്ത്രീയെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാർ സേവനത്തിൽ ഉള്ള വനിതാമെഡിക്കൽ ഓഫീസറോ വനിതാ മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിലോ വൈദ്യ പരിശോധന നടത്തണം. അവരുടെ അഭാവത്തിൽ മാത്രം സ്വകാര്യ ആശുപത്രികളിലെ വനിതാ മെഡിക്കൽ ഓഫീസറെ സമീപിക്കാം.
  • മുറിവുകളോ അക്രമത്തിലുള്ള അടയാളങ്ങളോ ഉണ്ടായാൽ ഏകദേശ സമയം രേഖപ്പെടുത്തി മെഡിക്കൽ എക്‌സാമിനേഷൻ റിപ്പോർട്ട് തയ്യാറാക്കണം.
  • പൊലീസ് കസ്റ്റഡിയിലിരിക്കെ ഏതെങ്കിലും പീഡനങ്ങളോ ശാരീരിക അക്രമങ്ങളോ ഉണ്ടായെങ്കിൽ വിവരങ്ങൾ അറസ്റ്റിലായ വ്യക്തിയോട് ചോദിച്ച് മെഡിക്കൽ ഓഫീസർ രേഖപ്പെടുത്തണം.
  • നിലവിൽ അസുഖ ബാധിതനാണോ, മുൻകാല രോഗബാധയുണ്ടോ എന്നീ വിവരങ്ങളും തേടണം. നിലവിൽ മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ അതും രേഖപ്പെടുത്തണം.
  • മുറിവുകൾ കണ്ടെത്തുന്നതിന് ശരീരത്തിന്റെ സമഗ്ര പരിശോധന നടത്തണം. പീഡനത്തെ സൂചിപ്പിക്കുന്ന മുറിവുകൾ, സ്വകാര്യ ഭാഗങ്ങളിലെ മുറിവുകൾ എന്നിവ ഉണ്ടോ എന്നത് പ്രത്യേകം പരിശോധിക്കണം.
  • ശാരീരിക ബലപ്രയോഗം തുടങ്ങി അതിക്രമങ്ങളുടെ രീതി സൂചിപ്പിക്കുന്ന പ്രത്യേക ലക്ഷണങ്ങൾ ഉണ്ടെങ്കിൽ രേഖപ്പെടുത്തണം.
  • ഗുരുതര പരിക്കെങ്കിൽ ലഭ്യമായ പരിശോധനകൾ കാലതാമസം കൂടാതെ നടത്താൻ മെഡിക്കൽ ഓഫീസർ ഉത്തരവ് നൽകണം.
  • വൈദ്യപരിശോധന, ക്ലിനിക്കൽ പരിശോധന എന്നിവ സൗജന്യമായി നൽകണം. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ സ്വകാര്യ ലാബിന്റെ സേവനം തേടാം. തുക എച്ച്.എം.സി ഫണ്ടിൽനിന്നോ മറ്റോ കണ്ടെത്തണം.
  • പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം തേടാം. പരിശോധനക്ക് കൊണ്ടുവന്ന സ്ഥാപനത്തിൽ വിദഗ്ധരോ ജീവൻരക്ഷാ ചികിത്സനൽകുന്ന സൗകര്യങ്ങളോ ഇല്ലെങ്കിൽ മെഡിക്കൽ ഓഫീസർ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. മെഡിക്കൽ കോളേജ് ആശുപത്രി പോലുള്ള തൃതീയ പരിചരണ ആശുപത്രിയിലേക്ക് ഉടൻ റഫർ ചെയ്യണം.
  • പരിശോധനയ്ക്കായി അപേക്ഷ നൽകിയ ഉദ്യോഗസ്ഥന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ, അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ ജീവൻ രക്ഷിക്കേണ്ടി വരുന്ന സാഹചര്യത്തിലൊഴികെ ആ വ്യക്തിയെ ഡോക്ടർ അഡ്മിറ്റ് ചെയ്യുകയോ റഫർ ചെയ്യുകയോ ചെയ്യരുത്.
  • പരിശോധനാ റിപ്പോർട്ടിന്റെ ഒറിജിനൽ ബന്ധപ്പെട്ട പൊലീസ് ഓഫീസർക്കോ അന്വേഷണ ഉദ്യോഗസ്ഥനോ പരിശോധന പൂർത്തിയാക്കിയ ഉടൻ നൽകണം. റിപ്പോർട്ടിന്റെ രണ്ടാമത്തെ പകർപ്പ് അറസ്റ്റിലായ വ്യക്തിക്കോ അദ്ദേഹം നിർദേശിക്കുന്ന വ്യക്തിക്കോ സൗജന്യമായി നൽകണം. മൂന്നാമത്തെ പകർപ്പ് ഓഫീസിൽ സൂക്ഷിക്കേണ്ടതാണ്.

ജയിലിൽനിന്ന് രേഖാമൂലമുള്ള അഭ്യർത്ഥനപ്രകാരം റിമാൻഡ് തടവുകാരന്റെ ആരോഗ്യ പരിശോധന അംഗീകൃത മെഡിക്കൽ പ്രാക്ടീഷണർ ചെയ്യാനുള്ള മാർഗ നിർദേശം

  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ 17/5/ 2010 ഡി നമ്പർ 417/ 2010 പ്രകാരം മെഡിക്കൽ പരിശോധന നടത്തണം.
  • ജയിൽ മെഡിക്കൽ ഓഫീസർ പരിശോധിക്കണം.
  • കിടത്തി ചികിത്സ ആവശ്യമായി വന്നാൽ കാലതാമസമില്ലാതെ നൽകണം.

ആശുപത്രിയിൽ പ്രവേശിപ്പിച്ച റിമാൻഡ് തടവുകാരുടെ ചികിത്സക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

  • ഹയർ മെഡിക്കൽ സെന്ററിലെ റസിഡൻറ് മെഡിക്കൽ ഓഫീസർക്ക് ചുമതല
  • റിമാൻഡ് തടവുകാർക്കും ഗാർഡ് ഡ്യൂട്ടിയിൽ ഉള്ള സിവിൽ പൊലീസ് ഓഫീസർമാർക്കുമുള്ള സൗകര്യങ്ങൾ തടവുകാരുടെ വാർഡിൽ ഏർപ്പെടുത്തിയെന്ന് ആശുപത്രി മേധാവി ഉറപ്പാക്കണം.

Full View

Prisoners must undergo a medical examination within 24 hours: Kerala Government 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News