ഇന്ധനവില വര്‍ധനക്കെതിരെ ചക്രസ്തംഭന സമരം

പകൽ 11 മുതൽ 11.15 വരെയായിരുന്നു പ്രതിഷേധം

Update: 2021-06-21 07:51 GMT

ഇന്ധനവില വർധനവില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടന്നു. സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിൽ റോഡുകളില്‍ വാഹനങ്ങള്‍ നിർത്തിയിട്ടായിരുന്നു പ്രതിഷേധം. രാവിലെ 11 മണി മുതല്‍ 15 മിനിറ്റ് നേരമായിരുന്നു ചക്രസ്തംഭന സമരം.

ബിഎംഎസ് ഒഴികെയുളള ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു സമരം. തലസ്ഥാനത്ത് സമരം പൂർണമായിരുന്നു. റോഡിലിറങ്ങിയ വാഹനങ്ങള്‍ പ്രതിഷേധ സമയത്ത് എവിടെയാണോ ഉള്ളത് അവിടെ നിർത്തിയിട്ട് സമരത്തില്‍ ചേരുകയായിരുന്നു. ബസ് ഓപ്പറേറ്റർമാരുടെ സംഘടനകളും ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷനും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പ്രതിഷേധത്തിന്റെ ഭാഗമായി.

Advertising
Advertising

വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. കേന്ദ്ര - സംസ്ഥാന സർക്കാരുകള്‍ സാധാരണക്കാരുടെ പ്രതിസന്ധിക്ക് മുന്നില്‍ കണ്ണടക്കുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എറണാകുളത്തും ചക്രസ്തംഭന സമരം പൂര്‍ണമായിരുന്നു. ജില്ലയില്‍ ആയിരത്തോളം കേന്ദ്രങ്ങളിലാണ് സമരം നടന്നത്. ആംബുലൻസ് ഉൾപ്പെടെയുള്ള അവശ്യ സർവീസുകളെ ഒഴിവാക്കിയായിരുന്നു സമരം. അതേസമയം ഗതാഗത കുരുക്കിൽ പെട്ടവരുടെ അമർഷം ചിലയിടങ്ങളിൽ വാക്ക് തർക്കത്തിന് ഇടയാക്കി.

ഇന്ധനവില വർധനയിലൂടെ കേന്ദ്രസർക്കാർ ഗതാഗത മേഖലയെ തകർച്ചയിലേയ്ക്ക് നയിക്കുകയാണെന്ന് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി. കോർപ്പറേറ്റുകളെ സഹായിക്കാൻ അടിസ്ഥാന വിലയേക്കാൾ അധിക നികുതിയാണ് കേന്ദ്ര സർക്കാർ ഇന്ധനത്തിന് ഈടാക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. 21ലധികം ട്രേഡ്‌ യൂണിയനുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News