Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന് എതിരായ നാട്ടുകാരുടെ പ്രതിഷേധത്തിനിടെ സംഘർഷം. സംഘര്‍ഷത്തിനിടെ അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന് സമരക്കാർ തീയിട്ടു. സംഘര്‍ഷത്തിൽ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു.
നാട്ടുകാർ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. കല്ലേറിൽ താമരശ്ശേരി എസ്എച്ച്ഒ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. സംഘര്‍ഷത്തെതുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് എത്തിയ വാഹനം സമരക്കാർ തടഞ്ഞു. വാഹനത്തിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു, പൊലിസിന് നേരെയും കല്ലേറുണ്ടായി. പിന്നാലെ പൊലിസ് ലാതി ചാർജ് നടത്തുകയായിരുന്നു.
സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. സ്ത്രീകളടക്കമുള്ളവരാണ് സ്ഥലത്ത് പ്രതിഷേധിച്ചത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. കല്ലേറ് ഉണ്ടായതോടെയാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തത്. നേരത്തെയും അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നെങ്കിലും ഇത്രയം വലിയ സംഘര്‍ഷത്തിലേക്ക് പോയിരുന്നില്ല.
താമരശ്ശേരി അമ്പായത്തോടിലെ ഫാക്ടറിക്കെതിരെ ഏറെ നാളായി സമരത്തിലാണ് നാട്ടുകാര്‍. മൂന്ന് പഞ്ചായത്തുകളിലെ ജനജീവിത്തെ ദുസഹമാക്കുന്നതാണ് ഇവിടെ നിന്നു വമിക്കുന്ന ദുര്‍ഗന്ധമെന്നാണ് പരാതി.