കോഴിക്കോട് മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടത്തിന് വിലക്ക്

നിയന്ത്രണങ്ങൾ പാലിക്കാത്ത കടകൾ അടച്ചുപൂട്ടും.

Update: 2021-07-18 16:17 GMT
Advertising

കോഴിക്കോട് മിഠായിത്തെരുവില്‍ നാളെ മുതൽ വഴിയോര കച്ചവടം അനുവദിക്കില്ലെന്ന് കമ്മീഷണർ എ.വി ജോർജ്. നിയന്ത്രണങ്ങൾ പാലിക്കാത്ത കടകൾ അടച്ചുപൂട്ടും. കടകൾക്കു പുറത്ത് ആളുകൾക്ക് സാമൂഹിക അകലം പാലിച്ചു നിൽക്കാനായി അടയാളം രേഖപ്പെടുത്തണം. കുട്ടികളെയും മുതിർന്ന ആളുകളെയും കൊണ്ടുവരുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനാണ് തീരുമാനം. 

ബലി പെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്ത് അനുവദിച്ച ലോക്ക്ഡൗണ്‍ ഇളവുകൾ പ്രാബല്യത്തില്‍ വന്നതോടെ പ്രധാന നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കോഴിക്കോട് നഗരത്തിലും മിഠായിത്തെരുവിലും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് 14കടകൾക്കെതിരെയും 56 പേർക്കെതിരെയും കേസെടുക്കുകയും ചെയ്തിരുന്നു. 

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കൊപ്പം മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍ മൂന്ന് ദിവസം പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്. രാത്രി എട്ടു വരെയാണ് കടകളുടെ പ്രവര്‍ത്തന സമയം. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഡി.ജി.പി അനില്‍കാന്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി കര്‍ശനമായ പൊലീസ് പരിശോധനയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News