ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയുടെ ജാമ്യഹരജിയില്‍ നാളെയും വാദം തുടരും

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും തന്ത്രി സമര്‍പ്പിച്ച ജാമ്യഹരജികളാണ് ഇന്ന് ഒരുമിച്ച് പരിഗണിച്ചത്

Update: 2026-02-09 10:41 GMT

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹരജിയില്‍ നാളെയും വാദം തുടരും. പ്രതിഭാഗം വാദം ഇന്ന് വിജിലന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. തന്ത്രിക്ക് വേണ്ടി അഡ്വ. ബി. രാമന്‍പിള്ള ഓണ്‍ലൈനായി ഹാജരായി. നാളെ ഉച്ചയ്ക്ക് 3 മണിക്ക് പ്രോസിക്യൂഷന്‍ വാദം നടക്കും.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും തന്ത്രി സമര്‍പ്പിച്ച ജാമ്യഹരജികളാണ് ഇന്ന് ഒരുമിച്ച് പരിഗണിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങളില്‍ തന്ത്രിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് പ്രതിഭാഗം വാദിച്ചു. ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് ഇടപെടാന്‍ കഴിയുന്നതെന്നും പ്രതിഭാഗം വാദിച്ചു. തന്ത്രിയുമായി പോറ്റിക്കുള്ള ബന്ധം സ്വര്‍ണ്ണക്കൊള്ളയ്ക്ക് വഴിവെച്ചു എന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തല്‍.

തന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ അടുത്ത ബന്ധമായിരുന്നെങ്കില്‍ പോറ്റി കീഴ്ശാന്തിയുടെ സഹായിയായി നില്‍ക്കേണ്ടതില്ലല്ലോ എന്ന് പ്രതിഭാഗം ഉന്നയിച്ചു. ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കുകയോ തന്ത്രിക്ക് ഒപ്പം നിര്‍ത്തുകയോ ചെയ്തില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. 

അതേസമയം, സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം കമ്മിഷണറായിരുന്ന എന്‍. വാസു സമര്‍പ്പിച്ച ജാമ്യഹരജി വാദം കേള്‍ക്കുന്നതിനായി നാളത്തേക്ക് മാറ്റി.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News