അർജുൻ ആയങ്കിയുടെ സ്വര്‍ണക്കടത്ത് ബന്ധം അറിയാന്‍ വൈകിയെന്ന് സജേഷിന്‍റെ മൊഴി

സോഷ്യൽ മീഡിയ വഴിയാണ് അർജുൻ ആയങ്കിയെ പരിചയപ്പെട്ടതെന്നും സജേഷ് കസ്റ്റംസിന് മൊഴി നൽകി.

Update: 2021-06-30 09:54 GMT
Advertising

അർജുൻ ആയങ്കിയുടെ സ്വർണക്കടത്ത് ബന്ധം ഏറെ വൈകിയാണ് അറിഞ്ഞതെന്ന് മുൻ ഡി.വൈ.എഫ്.ഐ നേതാവ് സി.സജേഷ്. അർജുന് വേണ്ടിയാണ് തന്‍റെ പേരിൽ കാർ വാങ്ങിയത്. കള്ളക്കടത്ത് ബന്ധം അറിഞ്ഞപ്പോൾ കാറിന്‍റെ രജിസ്ട്രേഷൻ മാറ്റാൻ ആവശ്യപ്പെട്ടിരുന്നുവെന്നും സജേഷ് കസ്റ്റംസിന് മൊഴി നല്‍കി.

സോഷ്യൽ മീഡിയ വഴിയാണ് അർജുൻ ആയങ്കിയെ പരിചയപ്പെട്ടതെന്നും സജേഷ് പറഞ്ഞു. പിന്നീട് ബ്രണ്ണന്‍ കോളേജിലെ ഒരു സഹപാഠി വഴി നേരിട്ട് പരിചയപ്പെട്ടു. അർജുന് സിബിൽ സ്കോര്‍ കുറവായതിനാലാണ് വായ്പയെടുത്ത് കാർ വാങ്ങി നൽകാൻ ആവശ്യപ്പെട്ടതെന്നും ഇതുപ്രകാരമാണ് കാർ വാങ്ങി നൽകിയതെന്നും സജേഷിന്‍റെ മൊഴിയില്‍ പറയുന്നു.  കാറിന്‍റെ ഇ.എം.ഐ തുക എല്ലാ മാസവും അർജുൻ ബാങ്ക് അക്കൗണ്ടിൽ ഇട്ടു നൽകാറുണ്ടെന്നും സജേഷ് പറഞ്ഞു. 

സജേഷിന്‍റെ ചുവന്ന സ്വിഫ്റ്റ് കാറാണ് സ്വര്‍ണക്കടത്ത് ദിവസം അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതെന്ന് കണ്ടെത്തിതോടെയാണ് സജേഷിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദേശം നല്‍കിയത്. ഇന്നു രാവിലെയാണ് സജേഷ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയത്. 11 ഓടുകൂടിയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കരിപ്പൂരിൽ പിടികൂടിയ സ്വർണം അർജുൻ ആയങ്കിക്കായാണ് എത്തിച്ചതെന്ന് കേസിൽ അറസ്റ്റിലായ ഷഫീഖ് മൊഴി നൽകിയിരുന്നു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News