Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കോഴിക്കോട്: നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് എഴുത്തുകാരി സാറ ജോസഫ്. കോടതി വിധിയെ തള്ളിക്കളയുന്നതായും ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാനെന്നും സാറ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. വിധി പറയുന്നത് വർഷങ്ങളോളം വലിച്ചു നീട്ടിയതിനെയും സാറ ജോസഫ് വിമർശിച്ചു. തകർന്നു വീഴുന്നതിനുപകരം നിവർന്നു നിന്ന് സത്യം വിളിച്ചു പറഞ്ഞത് മുതൽ അതിജീവിത വിജയിച്ചുവെന്നും ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയിൽ നടന്നവൻ്റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വിധിക്ക് പിന്നാലെ നിരവധി സിനിമ പ്രവർത്തകരും പൊതു പ്രവർത്തകരും രംഗത്ത് വന്നിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ പി.ടിയുടെ ആത്മാവ് ഒരിക്കലും തൃപ്തമാകില്ലെന്ന് ഉമാ തോമസ് എംഎല്‍എ. അതിജീവതക്ക് വേണ്ടി പോരാടുന്നതിൽ നിർണായക പനിവഹിച്ചവരിൽ ഒരാളാണ് മരണപ്പെട്ട മുൻ എംഎൽ പി.ടി തോമസ്. കേസിൽ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടെന്നും നടി അക്രമിക്കപ്പെട്ട കേസില്‍ വിധി തൃപ്തികരമല്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു.
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന തെളിയുന്നത് വരെ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് മന്ത്രി പി.രാജീവ്. പൂര്‍ണമായി നീതി ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകുമെന്നും മന്ത്രി പ്രതികരിച്ചു. കേസില്‍ അതിജീവിതയ്ക്ക് ഒപ്പമാണ് സര്‍ക്കാര്‍ ഇതുവരെ നിലകൊണ്ടതെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പറഞ്ഞു.
സാറ ജോസഫിന്റെ പോസ്റ്റിന്റെ പൂർണരൂപം:
'ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാൻ!
വർഷങ്ങളോളം വലിച്ചു നീട്ടിയത് പിന്നെന്തിനാണെന്നാണ് വിചാരം!
തകർന്നു വീഴുന്നതിനുപകരം നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ് ആ പെൺ കുട്ടി അവൻ്റെ മോന്തക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ , hello ,ആ നിമിഷം ജയിച്ചതാണവൾ!
പിന്നീടൊരിക്കലും മങ്ങിയിട്ടില്ല അവളുടെ മുഖം.സത്യത്തിൻ്റെ ജ്വലനമാണത്.
ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയിൽ നടന്നവൻ്റെ മുഖം ഹണിവർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ല.
അവൾക്കൊപ്പം.
കോടതിവിധി തള്ളിക്കളയുന്നു.'