സെലക്ഷൻ കമ്മിറ്റിക്ക് തെറ്റുപറ്റി; റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി

സ്റ്റുഡന്റ് സർവീസ് ഡയറക്ടർ പദവിയും അധ്യാപനമല്ല

Update: 2022-11-17 11:45 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ നിയമനം നൽകിയതുമായി ബന്ധപ്പെട്ട ഹരജിയിൽ ഹൈക്കോടതിയിൽ നടന്നത് നാടകീയ രംഗങ്ങൾ. കടുത്ത വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രിയക്ക് മതിയായ യോഗ്യതയില്ലെന്ന് ഹൈക്കോടതി വിധിച്ചു. എൻഎസ്എസിനെ കുറിച്ച് കഴിഞ്ഞ ദിവസം നടത്തിയ പരാമർശമായിരുന്നു കോടതി നിരീക്ഷണങ്ങളിൽ പ്രധാനം. എൻഎസ്എസിന് വേണ്ടി കുഴിവെട്ടിയത് അധ്യാപക പരിചയമായി കാണാനാകില്ലെന്ന കോടതി പരാമർശത്തിനെതിരെ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത് കോടതി പ്രത്യേകം നോക്കിക്കണ്ടു. 

കുഴിവെട്ട് പരാമർശം നടത്തിയിട്ടില്ലെന്നും താനും എൻഎസ്എസിന്റെ ഭാഗമായിരുന്നു എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. യോഗ്യത സംബന്ധിച്ച് പ്രിയാ വർഗീസ് സമർപ്പിച്ച എല്ലാ രേഖകളും ഹൈക്കോടതി തള്ളി. മതിയായ യോഗ്യതകളില്ലാതെ പ്രിയാ വർഗീസ് ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പുനഃപരിശോധനക്ക് ശേഷം മാത്രമേ ലിസ്റ്റിൽ പ്രിയയെ നിലനിർത്തണോ വേണ്ടയോ എന്ന് തീരുമാനിച്ച ശേഷം തുടർനടപടികൾ കൈക്കൊള്ളാൻ കോടതി നിർദ്ദേശിച്ചു. സ്റ്റുഡന്റ് സർവീസ് ഡയറക്ടർ പദവിയും അധ്യാപനമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

പ്രിയ വർഗീസിനു യോഗ്യതയില്ലെന്ന് ആരോപിച്ച് ലിസ്റ്റിൽ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്ബി കോളജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്കറിയ നൽകിയ ഹരജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർണായക ഉത്തരവ്. ഹരജിയിൽ പ്രിയാ വർഗീസിന്റെ നിയമനം നേരത്തെ തന്നെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. തുടർച്ചയായ രണ്ടുദിവസം വാദം കേട്ട ശേഷമാണ് വിധി പ്രഖ്യാപിച്ചത്. 

അധ്യാപകർ രാഷ്ട്ര നിർമാതാക്കളും വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകേണ്ടവരുമാണ്. വിദ്യാഭ്യാസം ജീവിതത്തിന്റെ അടിസ്ഥാനഘടകമാണ്. നിയമനങ്ങളിൽ യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കണമെന്നും കോടതി വിധിയിൽ വ്യക്തമാക്കി. കൂടാതെ, ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നോ? സ്റ്റുഡന്റ് ഡയറക്ടർ ആയ കാലയളവിൽ പഠിപ്പിച്ചിരുന്നോ? പ്രവൃത്തിപരിചയം ഉണ്ടെന്ന രേഖ സ്‌ക്രൂട്ടിനി കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിച്ചിരുന്നോ? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ച കോടതി സ്ക്രൂട്ടിനി കമ്മിറ്റി പരിശോധിച്ച രേഖകൾ മാത്രമേ കോടതിക്ക് ആവശ്യമുള്ളൂ എന്നും പറഞ്ഞു. 

അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു 6 പേരെയാണ് പരിഗണിച്ചത്. റിസർച് സ്കോറിൽ ഏറ്റവും പിന്നിലായിരുന്നു പ്രിയ. 156 മാർക്ക് മാത്രമുണ്ടായിരുന്ന പ്രിയാ വർഗീസ് റിസർച് സ്കോറിൽ 651 മാർക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്കറിയയെ രണ്ടാമനാക്കിയാണ് അഭിമുഖം കഴിഞ്ഞപ്പോൾ ഒന്നാമതെത്തിയത്. സംഭവം വിവാദമായതോടെ അസോഷ്യേറ്റ് പ്രഫസർ നിയമന നടപടികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News