കെ.എസ്.ഇ.ബി. ആസ്ഥാനത്തിന്‍റെ സുരക്ഷ എസ്.ഐ.എസ്.എഫിന്; പ്രതിഷേധം
മാസം 30 ലക്ഷം രൂപയാണ് വൈദ്യുതി ഭവനിൽ മാത്രമായി എസ്.ഐ.എസ്.ഫിനെ നിയോഗിച്ചത് വഴി ചെലവാകുന്നത്. ഭരണപക്ഷ തൊഴിലാളി സംഘടനകളുടെയടക്കം എതിർപ്പ് അവഗണിച്ചാണ് ബോർഡ് തീരുമാനം...
കെ.എസ്.ഇ.ബി. ആസ്ഥാന മന്ദിരമായ തിരുവനന്തപുരം വൈദ്യുതി ഭവന്‍റെ സുരക്ഷ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന് കൈമാറി. ഭരണപക്ഷ തൊഴിലാളി സംഘടനകളുടെയടക്കം എതിർപ്പ് അവഗണിച്ചാണ് ബോർഡ് തീരുമാനം. സുരക്ഷ എസ്.ഐ.എസ്.എഫിന് കൈമാറിയതിനെതിരെ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ തിങ്കളാഴ്ച മുതൽ സമരം തുടങ്ങും.
കെ.എസ്.ഇ.ബി. വസ്തുവകകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സർക്കാർ നിര്‍ദേശം നൽകിയിരുന്നു. പവര്‍ സ്റ്റേഷനുകളുടെയും പ്രധാന കെട്ടിടങ്ങളുടെയും സുരക്ഷ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന് നല്‍കാനാണ് ബോർഡ് തീരുമാനിച്ചത്. കെ.എസ്.ഇ.ബിയുടെ തിരുവനന്തപുരത്തെയും കളമശേരിയിലെയും ഡേറ്റാ ബേസുകൾ, ഇടുക്കിയിലെ മൂലമറ്റം പവര്‍ ഹൌസ്, പട്ടത്തെ കെ.എസ്.ഇ.ബി ആസ്ഥാനം എന്നിവയുടെ കാവലാണ് ഇനി എസ്.ഐ.എസ്.എഫിന്. എന്നാൽ പ്രധാനപ്പെട്ട ഒന്നുമില്ലാത്ത വൈദ്യുതി ഭവന് എന്തിനാണ് എസ്.ഐ.എസ്.എഫിന്‍റെ സുരക്ഷ നൽകുന്നതെന്നാണ് ജീവനക്കാരുടെ ചോദ്യം.
ജീവനക്കാരുമായി ഈ മാസം അഞ്ചിന് കെ.എസ്.ഇ.ബി. ചെയർമാൻ ചർച്ച നടത്തിയിരുന്നു. എസ്.ഐ.എസ്.എഫിന് സുരക്ഷ നൽകുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടിട്ടാണ് ഈ യോഗം വിളിച്ചതെന്ന ആക്ഷേപമാണ് ഭരണാനുകൂല സംഘടനയായ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനുള്ളത്. വൈകുന്നേരം 3 മണിക്ക് ശേഷം മുൻകൂട്ടി അനുമതി വാങ്ങിയാലേ സന്ദർശകർക്കും, പുറമേ നിന്നുള്ള സ്റ്റാഫുകൾക്കും ഇനി വൈദ്യുതി ഭവനിൽ പ്രവേശിക്കാൻ കഴിയൂ. മാസം 30 ലക്ഷം രൂപയാണ് വൈദ്യുതി ഭവനിൽ മാത്രമായി എസ്.ഐ.എസ്.ഫിനെ നിയോഗിച്ചത് വഴി ചെലവാകുന്നത്. ഇതൊന്നും അംഗീകരിക്കില്ലെന്ന നിലപാടിലാണ് അസോസിയേഷൻ.