നിലമ്പൂർ-നഞ്ചന്‍കോട് റെയിൽവേ പാത: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഇ. ശ്രീധരനും ചർച്ച നടത്തി

കേരളത്തിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ശ്രീധരൻ നിരവധി നിർദേശങ്ങൾ നൽകിയതായി മന്ത്രി വ്യക്തമാക്കി.

Update: 2026-01-19 14:40 GMT

ബംഗളൂരു: നിലമ്പൂർ-നഞ്ചന്‍കോട് റയിൽവേ പാതയുമായി ബന്ധപ്പെട്ട് റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും മെട്രോമാന്‍ ഇ. ശ്രീധരനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. മന്ത്രി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

കേരളത്തിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ശ്രീധരൻ നിരവധി നിർദേശങ്ങൾ നൽകിയതായി മന്ത്രി വ്യക്തമാക്കി. 

'ഡോ. ഇ ശ്രീധരൻ എന്നെ സന്ദർശിച്ചു. റെയിൽവേ കണക്ടിവിറ്റി ശക്തിപ്പെടുത്തേണ്ടത് സംബന്ധിച്ചായിരുന്നു ചർച്ചകൾ. നിലമ്പൂർ-നഞ്ചൻകോട് പുതിയ റെയിൽ പാതയെ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്തു. കേരളത്തിലെ റെയിൽ കണക്ടിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇ ശ്രീധരൻ നിരവധി ആശയങ്ങള്‍ പങ്കുവച്ചു' - കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കുറിച്ചു.

Advertising
Advertising

കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രാ സമയം നിലവിലെ 11 മണിക്കൂറിൽ നിന്ന് ഏഴായി കുറക്കുന്നതാണ് പദ്ധതി. നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു.

നിലമ്പൂർ-നഞ്ചൻകോട് പാതയുടെ അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി കേരള സർക്കാരും ദക്ഷിണ റെയിൽവേയും വ്യോമ സർവേ നടത്തിയതിനെത്തുടർന്ന് 2024 ജനുവരിയിൽ മൈസൂരുവിൽ 'സേവ് ബന്ദിപ്പൂർ' പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെയാണ് പദ്ധതിക്ക് 'റെഡ് സിഗ്നൽ' കണ്ടത്.

ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെയാണ് നിർദ്ദിഷ്ട അലൈൻമെന്റ് കടന്നുപോകുന്നത് എന്നതിനാൽ പരിസ്ഥിതി പ്രവർത്തകർ പദ്ധതിയെ ശക്തമായി എതിർത്തു. ബന്ദിപ്പൂർ, നാഗർഹോള വഴിയുള്ള റെയിൽവേ ലൈൻ നിർമ്മാണമോ രാത്രി ഗതാഗതം തുറക്കുന്നതോ കർണാടകയിലെ ജനങ്ങൾക്ക് ഗുണം ചെയ്യില്ലെന്ന് പ്രതിഷേധക്കാര്‍ വാദിച്ചു.

വന്യജീവി ആവാസവ്യവസ്ഥയുടെ തകർച്ച, മൃഗങ്ങളുടെ മരണ സാധ്യത വർധിക്കൽ, ബന്ദിപ്പൂരിലെ ലോലമായ ആവാസവ്യവസ്ഥയുടെ മൊത്തത്തിലുള്ള തകർച്ച എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി പരിസ്ഥിതി സംഘടനകൾ നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ ലൈനിനെ നിരന്തരം എതിർത്തിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ നിലമ്പൂർ റോഡ്, കർണ്ണാടക മൈസൂർ ജില്ലയിലെ നഞ്ചൻഗോഡ് എന്നിവ തമ്മിൽ വയനാട് ജില്ലയിലെ സുൽത്താൻബത്തേരി വഴി ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട പാത. ഈ പാത യാഥാർത്ഥ്യമായാൽ കൊങ്കൺ വഴി ഗതാഗത തടസ്സമുണ്ടാകുമ്പോൾ തീവണ്ടികൾ ഇതു വഴി തിരിച്ചു വിടാൻ സാധിക്കും.

2001-2002ൽ ഇതിന്റെ ആദ്യ സർവേ പൂർത്തിയാക്കുകയും 2007-2008ൽ പുതുക്കിയ സർവേ റിപ്പോർട്ട് ഇന്ത്യൻ റെയിൽവേ ബോർഡിന് സമർപ്പിക്കുകയും ചെയ്തിരുന്നു. 2010 മെയ് 18 ന് കേന്ദ്ര ആസൂത്രണ കമീഷൻ പദ്ധതിക്ക് അനുമതി നൽകുകയും ചെയ്തു. 2016ലെ റെയിൽവേ ബജറ്റിൽ ഈ പാതക്ക് അംഗീകാരം നൽകുകയും നിർമ്മാണച്ചെലവിന്റെ പകുതി തുക റെയിൽവേയും പകുതി കേരള സംസ്ഥാന സർക്കാറും വഹിക്കാമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.

നിലമ്പൂർ, കക്കാടംപൊയിൽ, തിരുവമ്പാടി, ആനക്കാംപൊയിൽ, മേപ്പാടി, കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടൽപേട്ട്, നഞ്ചൻകോട് വഴി മൈസൂരിൽ എത്തുന്നതാണ് പാത.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News