'അതെന്‍റെ ഹൃദയനേർച്ചയാണ്, എന്റെ ത്രാണിക്കനുസരിച്ച് കൊടുത്തിട്ടുണ്ട്'; സ്വർണ കിരീട വിവാദത്തിൽ സുരേഷ് ഗോപി

''രണ്ട് വർഷം കൂടി സിനിമ ചെയ്യണം.ആ പണത്തിന് വേണ്ടി എന്റെ കുടുംബം കാത്തിരിപ്പുണ്ട്''

Update: 2024-03-05 06:13 GMT
Editor : Lissy P | By : Web Desk
Advertising

തൃശ്ശർ: തന്‍റെ ത്രാണിക്കനുസരിച്ചാണ് ലൂർദ് പള്ളിയിൽ സ്വർണ കിരീടം നൽകിയതെന്ന് നടനും ബി.ജെ.പി നേതാവുമായി സുരേഷ് ഗോപി. 'ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും താനില്ല. അതന്റെ ഹൃദയനേർച്ചയാണ്, കുടുംബത്തിന്റെ നേർച്ചയാണ്. എന്റെ ത്രാണിക്കനുസരിച്ച് ഞാൻ അത് ചെയ്തിട്ടുണ്ട്. ഏതൊരു വിശ്വാസിയും ചെയ്യുന്നത് പോലെ തന്നെയാണ് ചെയ്തത്. അത് വികാരിയച്ചനോട് പറഞ്ഞിട്ടുണ്ട് എന്നതാണ് കൂടുതലായി ചെയ്തത്. പറഞ്ഞതിനും മേലെ ചെയ്യാൻ സാധിച്ചുവെന്നത്  മാതാവിനറിയാം'.. സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് വർഷം കൂടി സിനിമ ചെയ്യണം.ആ പണത്തിന് വേണ്ടി എന്റെ കുടുംബം കാത്തിരിപ്പുണ്ട്.അല്ലാതെയും മറ്റ്  ചിലർ കാത്തിരിപ്പുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശ്ശൂരിനൊരു കേന്ദ്രമന്ത്രിയെ കിട്ടുമോ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് അതിനല്ലല്ലോ നടക്കുന്നത് എന്നതായിരുന്നു മറുപടി. 'ആദ്യം നിങ്ങൾ ജനപ്രതിനിധിയെ തീരുമാനിക്കൂ..അതിന് ശേഷം പാർട്ടിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. 400 ഓളം പേർ ജയിച്ച് എം.പിയായെത്തുന്നുണ്ട്. അതിൽ 72 പേർക്ക് മാത്രമാണ് സാധ്യത. ബി.ജെ.പി കേരളത്തിൽ ജയിക്കണം, എന്തിന് തൃശ്ശൂർ മാത്രമാക്കണം.. ജനങ്ങൾ എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കും. നല്ല വിജയപ്രതീക്ഷയുണ്ട്'. സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തോടനുബന്ധിച്ചായിരുന്നു തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ മാതാവിന് സ്വർണ കിരീടം സമർപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി സ്വർണ കിരീടം എന്ന പേരിൽ ചെമ്പിൽ സ്വർണം പൂശി നൽകിയെന്ന രീതിയിൽ ആക്ഷേപം ഉയർന്നത്. ലൂർദ് ഇടവകാ പ്രതിനിധി യോഗത്തിൽ കൗൺസിലർ ലീല വർഗീസ് കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് അറിയിക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു.തുടർന്ന് ഇത് പരിശോധിക്കാൻ അന്വേഷണ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News