വലിച്ചെറിഞ്ഞ മാലിന്യം ‘കൊറിയറായി’ വീട്ടിലെത്തിച്ച് ആരോഗ്യവകുപ്പ്

എത്രയൊക്കെ ബോധവൽകരണം നടത്തിയിട്ടും ബോധം വരാത്തവർക്ക് ഇതാണ് മരുന്നെന്ന് മന്ത്രി

Update: 2025-02-14 12:47 GMT

തൃശൂർ: മാലിന്യസംസ്കരണത്തിൽ പരിപാലനത്തിലും വലിയ ബോധവത്കരണങ്ങളും കാമ്പയിനും നടത്തുന്നുണ്ടെങ്കിലും പലർക്കും അതൊന്നും വലിയകാര്യമല്ല. അത്തരത്തിൽ പ്രധാന പാതക്കരികിൽ മാലിന്യം വലിച്ചെറിഞ്ഞ ഐ ടി പ്രൊഫഷണലായ യുവാവിന് ​അധികൃതർ കൊടുത്തത് മുട്ടൻ പണിയാണ്.

കുന്ദംകുളം നഗരസഭയുടെ കീഴിലാണ് സംഭവം. കഴിഞ്ഞ ദിവസം കുന്ദംകുളം നഗരസഭാ ശുചീകരണവിഭാഗം ജീവനക്കാരൻ പ്രസാദിന് കുന്ദംകുളം-പട്ടാമ്പി മെയിൻ റോഡരികിൽ മൃഗാശുപത്രിക്ക് സമീപത്തുനിന്ന് പ്രത്യേക പെട്ടിയിൽ പായ്ക്ക് ചെയ്ത നിലയിൽ മാലിന്യം ലഭിച്ചത്. തുടർന്ന് ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചു. പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്ളീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.എസ് ഷീബ, പി.പി വിഷ്ണു എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

Advertising
Advertising

ഭക്ഷണ, ശീതളപാനീയ അവശിഷ്ടങ്ങളാണ് ഭംഗിയായി പൊതിഞ്ഞ് വലിച്ചെറിഞ്ഞത്. ഇതിൽ നിന്ന് കിട്ടിയ മേൽവിലാസം, ഫോൺ നമ്പർ എന്നിവ ഉപയോഗിച്ച് ഫോണിൽ ബന്ധപ്പെട്ടു.കൊറിയർ ഉണ്ട്, ലൊക്കേഷൻ അയച്ചുതരണമെന്ന് ഫോണിലൂടെ ആവശ്യപ്പെട്ടു. അങ്ങനെ കിട്ടിയ ലൊക്കേഷനിലെത്തി വീട്ടുകാരോട് അന്വേഷിച്ച് മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ തിരിച്ചറിഞ്ഞ് വിളിച്ചുവരുത്തി ‘കൊറിയർ’ ഏൽപ്പിച്ചു.

പിടിക്കപ്പെട്ട​തോടെ പല ന്യായവാദങ്ങളും പറഞ്ഞ് രക്ഷപ്പെടാൻ യുവാവ് ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ 5000 രൂപ പിഴയിട്ടു. അതോടെ യുവാവ് വഴങ്ങി, പിഴയടക്കം ദയവ്ചെയ്ത് മേൽവിലാസം പരസ്യപ്പെടുത്തരുതെന്നായി അഭ്യർത്ഥന. അത് മുഖ​വിലക്കെടുത്ത അധികൃതർ ഈ ‘ആനുകൂല്യം’ ഇനി ഉണ്ടാവില്ലെന്ന മുന്നറിയിപ്പ് നൽകി പിഴയിൽ നടപടിയൊതുക്കി. കുന്ദംകുളം നഗരസഭാ ശുചീകരണ- ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ നടപടി അഭിനന്ദനാർഹമാണെന്ന് മന്ത്രി എം.ബി രാ​​​​ജേഷ് വ്യക്തമാക്കി.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News