പത്തനംതിട്ടയിൽ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം
ഹെലിപ്പാഡ് നിർമിച്ച കരാറുകാരൻ പൊതുമരാമത്ത് വകുപ്പിന് നൽകിയ എസ്റ്റിമേറ്റാണിത്
തിരുവനന്തപുരം: രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നിർമിച്ച ഹെലിപ്പാഡിന് 20 ലക്ഷം രൂപ ചിലവാക്കിയെന്ന രേഖ പുറത്ത്. വിഐപി വിസിറ്റ് ഫണ്ടിൽ നിന്നാണ് തുക ചെലവഴിച്ചത്. നിർമാണത്തിലെ അപാകത മൂലം ഹെലികോപ്റ്റർ ഹെലിപ്പാഡിൽ താഴ്ന്നത് വിവാദമായിരുന്നു.
ഒക്ടോബർ 21 രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ ശബരിമല സന്ദർശനത്തോടനുബന്ധിച്ചാണ് പത്തനംതിട്ട പ്രമാഡത്ത് ഹെലിപ്പാഡ് നിർമിച്ചത്. കാലാവസ്ഥ മോശമായതിനാൽ നിലക്കലിൽ ലാൻഡിങ് സാധ്യമാവാതെ വന്നതോടെയാണ് അതിവേഗം പ്രമാടത്ത് മൂന്നു ഹെലിപ്പാഡുകൾ നിർമിച്ചത്. എന്നാൽ ലാൻഡ് ചെയ്ത ഹെലികോപ്റ്ററിന്‍റെ ചക്രങ്ങൾ ഹെലിപ്പാഡിലെ കോൺക്രീറ്റിൽ താഴ്ന്നതോടെ വലിയ വിവാദമായി. താഴ്ന്ന ഹെലിക്കോപ്റ്റർ പിന്നീട് സുരക്ഷാ ജീവനക്കാർ തള്ളി നീക്കേണ്ടിയും വന്നു.
കോൺക്രീറ്റ് സെറ്റാവാഞ്ഞതായിരുന്നു ഹെലികോപ്റ്റർ താഴാൻ കാരണം. ഈ ഹെലിപ്പാഡ് നിർമിക്കാനാണ് പൊതു ഖജനാവിൽ നിന്ന് 20 ലക്ഷം രൂപ ചെലവിട്ടത്. വിഐപി വിസിറ്റ് ഫണ്ടിൽ നിന്നാണ് പൊതുമരാമത്ത് വകുപ്പ് തുക നൽകിയത്. രാഷ്‌ട്രപതിയുടെ സന്ദർശനത്തിൽ സുരക്ഷ വീഴ്ചയുണ്ടാക്കിയ ഹെലിപ്പാഡ് വൻ തുക ചെലവഴിച്ചാണ് നിർമിച്ചതെന്ന് വ്യക്തമായതോടെ വിഷയത്തിൽ സർക്കാരിനെതിരെ വിമർശനം ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസും ബിജെപിയും.