Writer - രാഗേന്ദു പി.ആർ
Web Journalist
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ അഡ്‌ഹോക് കമ്മിറ്റിയുടെ നിയമസാധുതയെ ചോദ്യം ചെയ്ത് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്ത്. ശ്വേതാ മേനോനെ ന്യായീകരിച്ച് സംഘടനയിലെ ചിലര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് പുറത്തുവന്നിരിക്കുന്നത്.
ജനറല്‍ ബോഡിയില്‍ നടന്ന ചര്‍ച്ചയുടെ പൂര്‍ണവിവരങ്ങള്‍ ഉള്‍പ്പെടുത്താതെയാണ് റിപ്പോര്‍ട്ട്. ശ്വേതാ മേനോനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ വാദങ്ങള്‍ മാത്രമാണ് ഇതിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം അന്‍സിബ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിക്കുന്ന സാമ്പത്തിക ആരോപണങ്ങളെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. സംഘടനയിലെ ഒരു വിഭാഗം അഭിനേതാക്കള്‍ ശ്വേതാ മേനോനെതിരെ ഇടപെട്ടുവെന്ന് മാത്രമാണ് ഇതിൽ ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ 'അമ്മ' ഭരണസമിതിക്കെതിരായ ഗുരുതര ആരോപണങ്ങളിൽ പൂർണമായും മൗനം പാലിച്ചുകൊണ്ടുള്ള റിപ്പോർട്ടാണ് കോടതിയുടെ സമക്ഷമുള്ളത്.
ഇന്നലെ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എറണാകുളം മുന്‍സിഫ് കോടതി താത്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ശ്വേതാ മേനോന്റെ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.
'അമ്മ'യുടെ ബൈലോ പ്രകാരം രാജിവെച്ച കമ്മിറ്റിക്കാണ് അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ സംഘടനയുടെ ഭരണ ചുമതലയെന്നും അഡ്‌ഹോക്ക് കമ്മിറ്റിക്ക് സാധുതയില്ലെന്നുമായിരുന്നു ശ്വേതയുടെ വാദം.
കോടതി വിലക്ക് ഏര്‍പ്പെടുത്തിയതോടെ നടന്‍ രമേഷ് പിഷാരടി അഡ്ഹോക് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം രാജിവെക്കുകയും ചെയ്തു.